പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ വിജിലൻസ് മിന്നൽ പരിശോധന
കൊല്ലം> ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്. നിർമാണങ്ങളിൽ ക്രമക്കേട് നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ‘ഓപ്പറേഷൻ സരൾ രാസ്ത’യുടെ ഭാഗമായിരുന്നു പരിശോധന. ആറുമാസത്തിനിടെ നിർമാണമോ അറ്റകുറ്റപ്പണിയോ നടത്തിയശേഷം പൊട്ടിപ്പൊളിഞ്ഞ പൊതുമരാമത്ത് റോഡിലായിരുന്നു പരിശോധന. ശൂരനാട് പഞ്ചായത്തിലെ എണ്ണച്ചേരി –-മലനട റോഡ്, ആനാമുക്ക് –-വലിയത്തുമുക്ക് റോഡ്, പാരിപ്പള്ളി –-മടത്തറ റോഡ്, പട്ടാഴി പഞ്ചായത്തിലെ കോടിയാട്ടുമുക്ക് –- മുരുകൻകോവിൽ റോഡ്, കൊല്ലം –-ചെങ്കോട്ട റോഡും അടൂർ റോഡും ബന്ധിക്കുന്ന ലിങ്ക്‌റോഡ്, പിറവന്തൂർ പഞ്ചായത്തിലെ നെല്ലിമുക്ക് –-കൊള്ളിമാനൂർ റോഡ്, പുനലൂർ വട്ടപ്പാറ –- ഇടമൺ സത്രം റോഡ്, കഴുതുരുട്ടി കോഫി എസ്റ്റേറ്റ് റോഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ടാറിന്റെ സാമ്പിൾ ശേഖരിച്ച് പിഡബ്ല്യൂഡി ലാബിൽ പരിശോധനയ്‌ക്ക് അയച്ചു. ഫലത്തിന്റെ അടിസ്ഥാനത്തിൽ ഫയലിൽ പറഞ്ഞിരിക്കുന്ന അളവിലാണോ ടാറിങ് നടത്തിയതെന്ന് പരിശോധിക്കും. ക്രമക്കേട് കണ്ടെത്തിയാൽ കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശ പ്രകാരം ഡിവൈഎസ്‌പി എ അബ്‌ദുൽ വഹാബ്, സിഐമാരായ അബ്‌ദുൽ റഹ്‌മാൻ, ബിജു, ജയകുമാർ, ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. Read on deshabhimani.com