പത്തനംതിട്ടയിലെ പാലങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും: മന്ത്രി വീണാ ജോർജ്

വെള്ളപ്പൊക്കത്തിൽ അപ്രോച്ച് റോഡ് തകർന്നുപോയ കോമളം പാലം ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചപ്പോൾ


പത്തനംതിട്ട > വെള്ളപ്പൊക്കത്തെ തുടർന്ന് ജില്ലയിലെ പിഡബ്ല്യൂഡി, ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള പാലങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കുന്നതിനായി നിർദേശം നൽകിയിട്ടുണ്ടെന്നും കോമളം പാലത്തിന്റെ സുരക്ഷിതത്വം അടിയന്തരമായി പരിശോധിക്കുന്നമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വെള്ളപ്പൊക്കത്തിൽ അപ്രോച്ച് റോഡ് തകർന്നുപോയ  പുറമറ്റം കോമളം പാലം സന്ദർശിച്ച  ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.   മണിമലയാറ്റിൽനിന്നുള്ള കുത്തൊഴുക്കിലും പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നതിനാലും കോമളം പാലത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്നത് വിദഗ്‌ധ സംഘം പരിശോധിച്ച് ഉറപ്പുവരുത്തും. ഇറിഗേഷൻ, പിഡബ്ല്യൂഡി ബ്രിഡ്ജസ്, ഫയർഫോഴ്സ്, പൊലീസ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് തടസങ്ങൾ നീക്കം ചെയ്യുന്നത്. നാട്ടുകാരുടെ വലിയ സഹകരണമാണ് പ്രവർത്തനങ്ങൾക്കെന്നും മന്ത്രി പറഞ്ഞു.   ആന്റോ ആന്റണി എംപി, മുൻ എംഎൽഎ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, പുറമറ്റം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ്, കല്ലൂപ്പാറ ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി പ്രസാദ്, പുറമറ്റം പഞ്ചായത്ത് അംഗങ്ങളായ കെ വി രശ്മി മോൾ, കെ കെ നാരായണൻ, ജീലി കെ വർഗീസ്, കല്ലൂപ്പാറ പഞ്ചായത്ത് അംഗം കെ കെ സത്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News