ഡോക്ടര്‍മാരുടെ സേവന സന്നദ്ധത ആരോഗ്യ മേഖലയ്ക്ക് അഭിമാനം: മന്ത്രി വീണാ ജോര്‍ജ്



തിരുവനന്തപുരം> ഡോക്ടര്‍മാരുടെ സേവന സന്നദ്ധത ആരോഗ്യ മേഖലയ്ക്ക് അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍മാരുടെ സേവനത്തിന്റെ മാഹാത്മ്യം സമൂഹത്തെ ഏറ്റവും കൂടുതല്‍ ബോധ്യപ്പെടുത്തുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയും അര്‍പ്പണ മനോഭാവവുമുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കഠിന പ്രയത്നം കൊണ്ടാണ് കോവിഡ് പോലെയുള്ള മഹാമാരികളെ പ്രതിരോധിക്കാനായതെന്നും മന്ത്രി പറഞ്ഞു. ഡോക്ടേഴ് ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ട് നിസ്വാര്‍ത്ഥ സേവനത്തിലൂടെ നാടിന്റെ പുരോഗതിയ്ക്കായി പോരാടുന്ന ഡോക്ടര്‍മാരെ ആദരിക്കാനാണ് ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. 1882 ജൂലൈ ഒന്നിന് ജനിച്ച് 1962 ജൂലൈ ഒന്നിന് മരണമടഞ്ഞ ഡോ. ബി സി റോയ്യുടെ സ്മരണാര്‍ത്ഥമാണ് ജൂലൈ ഒന്നിന് ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സൗജന്യമായി രോഗികളെ പരിശോധിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഇപ്പോഴും ഇതുപോലെ സേവന സന്നദ്ധരായ നിരവധി ഡോക്ടര്‍മാരെ നമുക്ക് കാണാന്‍ സാധിക്കും. ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നേരെ ഒരു തരത്തിലുള്ള ആക്രമണങ്ങളും പാടില്ല. നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാനായി പ്രയത്നിക്കുന്നവരാണവര്‍. അവര്‍ക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമൊരുക്കണം. ചെറിയ പ്രശ്നങ്ങളുടെ പേരിലുള്ള ഇത്തരം പ്രതികരണങ്ങള്‍ മറ്റ് രോഗികളെപ്പോലും ബാധിക്കാറുണ്ട്. ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്ക് ഡോക്ടര്‍മാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഇപ്പോഴും ഒന്നാമതാണ്. ഏറ്റവും കുറവ് മാതൃ, ശിശുമരണമുള്ള സംസ്ഥാനവും പബ്ലിക് അഫയേര്‍സ് ഇന്‍ഡക്സില്‍ ഏറ്റവും മികച്ച സംസ്ഥാനവുമാണ്. 146 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ് നേടിയെടുക്കാനായത്. രോഗീ പരിചരണത്തോടൊപ്പം ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായും പ്രവര്‍ത്തിക്കുന്നവരാണ് നമ്മുടെ ഡോക്ടര്‍മാര്‍. എല്ലാ ഡോക്ടര്‍മാര്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു.   Read on deshabhimani.com

Related News