വ്യവസായവും വാണിജ്യവും പ്രോത്സാഹിപ്പിക്കാന്‍ "വാണിജ്യ ഉത്സവ്‌' നാളെ മുതൽ



കൊച്ചി > ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം സംഘടിപ്പിക്കുന്ന "വാണിജ്യ സപ്‌താഹ്' വാരാഘോഷത്തിന് നാളെ തുടക്കമാകും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, സ്പൈസസ് ബോര്‍ഡ്, കേരള സര്‍ക്കാര്‍, ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ജില്ലാ എക്‌സ്‌പോര്‍ട്ട് ഹബ്, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി തുടങ്ങിയവയുടെ സംയുക്ത നേതൃത്വത്തില്‍ സെപ്റ്റംബര്‍ 20 മുതല്‍ 26 വരെയാണ് വാണിജ്യ ഉത്സവ് എന്ന പേരില്‍ സംസ്ഥാനത്തുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സെപ്‌തംബര്‍ 20, 21 തീയതികളില്‍ എറണാകുളത്ത് മറൈന്‍ ഡ്രൈവിലെ താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന ദ്വിദിന പരിപാടി കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പര്‍കാശ് പരിപാടി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി ചടങ്ങില്‍ മുഖ്യാതിഥിയാകും. രണ്ടു ദിവസത്തെ പരിപാടികളില്‍ വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖരും കേന്ദ്ര സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പുകളുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ മേധാവികളും സ്വകാര്യ, പൊതുമേഖലാരംഗത്തെ പ്രമുഖ സഥാപന മേധാവികളും ഉദ്യോഗസ്ഥരും പൗരപ്രമുഖരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. ഇന്ത്യയുടെ സാമ്പത്തിക ഉയര്‍ച്ചയില്‍ കേരളത്തിന്റെ പ്രാധാന്യം എന്നതാണ് പരിപാടിയുടെ മുഖ്യഇതിവൃത്തം. സെപ്റ്റംബര്‍ 24-ന് തിരുവനന്തപുരത്ത് മാസ്‌കൊറ്റ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന കയറ്റുമതിക്കാരുടെയും വ്യവസായികളുടെയും കോണ്‍ക്ലേവ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, സ്‌പീക്കര്‍ എം ബി രാജേഷ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. വാണിജ്യ വ്യവസായ കയറ്റുമതി മേഖലകളില്‍ പുത്തന്‍ ഉണര്‍വും ഊര്‍ജവും പകരുന്ന പല നൂതന പദ്ധതികളും, ആശയങ്ങളും വാണിജ്യ ഉത്സവില്‍ ചര്‍ച്ചയാകുമെന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനമായ സിക്കിമിലും സ്പൈസസ് ബോര്‍ഡ് ഇതേ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നുണ്ട്. Read on deshabhimani.com

Related News