വാളയാറിൽ കുപ്രചാരകർക്ക്‌ തിരിച്ചടി; സര്‍ക്കാര്‍ അപ്പീൽ നൽകിയശേഷം ചില സംഘടനകൾ അമ്മയെ സമരത്തിലേക്ക്‌ വലിച്ചിഴച്ചു



പാലക്കാട്‌ > വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് ‌വിട്ട സംസ്ഥാന സർക്കാർ നടപടി കുപ്രചാരകർക്ക്‌ ഏറ്റ തിരിച്ചടി. ഇരകൾക്ക്‌ നീതികിട്ടണമെന്നും കുട്ടികളുടെ കുടുംബത്തിന്റെ ഒപ്പമാണ്‌ സർക്കാരെന്നും മുഖ്യമന്ത്രി ആവർത്തിച്ചിട്ടും  ചിലര്‍  തെറ്റിദ്ധരിപ്പിക്കുന്നത്‌ തുടർന്നു. ഏത്‌ അന്വേഷണത്തിനും സന്നദ്ധമാണെന്ന്‌ വ്യക്തമാക്കിയിട്ടും ചില സംഘടനകൾ നിരന്തരം പുകമറ സൃഷ്ടിച്ചു. പ്രശ്നത്തെ  രാഷ്ട്രീയ മുതലെടുപ്പിനും ഇക്കൂട്ടര്‍  ഉപയോഗിച്ചു. പ്രതികളെ വെറുതെവിട്ട പാലക്കാട്‌ പോക്സോ കോടതി വിധി വന്നയുടൻ മേൽക്കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കുട്ടികളുടെ അമ്മയും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടു. കേസ്‌ വാദിക്കാൻ‌ പ്രത്യേക അഭിഭാഷകസംഘത്തെയും സർക്കാർ ഹൈക്കോടതിയില്‍ നിയോഗിച്ചു. പോക്‌സോ കോടതി വിധിക്കെതിരെ അമ്മയും സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസ്‌ വേഗം തീർപ്പാക്കണമെന്ന്‌ സർക്കാർ ആവശ്യപ്പെട്ടതിനെ  തുടർന്നാണ് ഹൈക്കോടതി ‌വിധി റദ്ദാക്കിയതും  പ്രതികള്‍  20ന്‌ വിചാരണക്കോടതിയിൽ ഹാജരാകാന്‍   ആവശ്യപ്പെട്ടതും. അമ്മയുടെ ആവശ്യം തന്നെയാണ്‌ സർക്കാരും ആവർത്തിച്ചത്‌. സര്‍ക്കാര്‍ അപ്പീൽ നൽകിയശേഷമാണ് ചില സംഘടനകൾ അമ്മയെ സമരത്തിലേക്ക്‌ വലിച്ചിഴച്ചത്‌. ഒരാഴ്‌ചയാണ്‌ വാളയാറിൽ സമരം നടത്തിയത്‌. യുഡിഎഫും ബിജെപിയും രാഷ്ട്രീയമായി മുതലെടുക്കാനും പരമാവധി ശ്രമിച്ചു. പോക്സോ കോടതിയില്‍ പ്രോസിക്യൂഷന്‌ വീഴ്ചവന്നതിനാൽ അന്വേഷിക്കാൻ റിട്ട. ജഡ്‌ജി പി കെ ഹനീഫയെ  ‌സർക്കാർ ജുഡീഷ്യൽ കമീഷനായി നിയമിച്ചു. ഇരകൾക്ക്‌ നീതി ലഭിക്കാൻ ഏതറ്റംവരെയും പോകുമെന്ന സംസ്ഥാന സർക്കാരിന്റെ ദൃഢനിശ്‌ചയവും മന്ത്രി എ കെ ബാലന്റെ ഇടപെടലുമാണ്‌ ഹൈക്കോടതിയുടെ ചരിത്രവിധിക്കും ഇപ്പോൾ സിബിഐ അന്വേഷണത്തിലും എത്തിയത്‌. Read on deshabhimani.com

Related News