കേടുപാടുണ്ടായ സ്കൂളുകളിൽ ക്ലാസ്‌ നടത്തില്ല: മന്ത്രി വി ശിവൻകുട്ടി



തിരുവനന്തപുരം മഴയിലും വെള്ളപ്പൊക്കത്തിലും തകരാറുണ്ടായ സ്കൂൾ കെട്ടിടങ്ങളിൽ ക്ലാസ്‌ നടത്താൻ അനുവദിക്കില്ലെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കോർപറേഷൻ, തദ്ദേശസ്ഥാപനങ്ങൾ, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽനിന്നും അധികാരപ്പെട്ട ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റോടെ മാത്രമേ സ്‌കൂൾ തുറക്കാവൂ. സ്‌കൂൾ തുറക്കാൻ ആവശ്യമായ സുരക്ഷാസൗകര്യം ഒരുക്കാനായില്ലെങ്കിൽ തൊട്ടടുത്ത സുരക്ഷിതമായ സ്‌കൂളിലോ സ്ഥാപനങ്ങളിലോ താൽക്കാലികമായി ക്ലാസ്‌ നടത്തും. തിരുവനന്തപുരത്ത്‌ അതിഥിത്തൊഴിലാളി  ഒഴുക്കിൽപ്പെട്ട സ്ഥലം  സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.    സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ കർശനമായി പാലിക്കും. മഴ കഴിഞ്ഞാൽ എത്രയും വേഗം സ്‌കൂളിന്റെ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലാക്കാനുള്ള പരിശ്രമം അധ്യാപക രക്ഷാകർതൃ സംഘടനകൾ, പ്രാദേശികമായി രൂപീകരിക്കുന്ന സമിതി, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തണമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News