മൂന്നുവർഷത്തിനുള്ളിൽ 20 ലക്ഷം 
തൊഴിലവസരങ്ങൾ : മന്ത്രി വി ശിവൻകുട്ടി



കൊച്ചി മൂന്നുവർഷത്തിനുള്ളിൽ 20 ലക്ഷംപേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി തൊഴിൽവകുപ്പ്‌ നടപ്പാക്കുന്ന കർമചാരി പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനവും ഔദ്യോഗിക പോർട്ടൽ പ്രകാശിപ്പിക്കലും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട് ടൈം ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസവകുപ്പുകളുടെ സഹകരണത്തോടെ സ്വകാര്യമേഖലയുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. സ്റ്റാർ ഹോട്ടൽ, സൂപ്പർമാർക്കറ്റ്‌, മാൾ, ഫുഡ് ഔട്ട്‌ലെറ്റ്‌, വസ്ത്രവ്യാപാര കേന്ദ്രം, റിസോർട്ട്‌ എന്നിവിടങ്ങളിലാണ് അവസരം. ഐടി അധിഷ്ഠിത ജോലികളുമുണ്ടാകും. വിദ്യാർഥികൾക്ക് ചെലവിനാവശ്യമായ പണം സമ്പാദിക്കാനും പ്രവൃത്തിപരിചയം നേടാനും പദ്ധതി സഹായിക്കും. പൈലറ്റ് പദ്ധതി കൊച്ചി കോർപറേഷൻ പരിധിയിൽ നടപ്പാക്കും. ആദ്യഘട്ടം ആയിരത്തിലധികം വിദ്യാർഥികൾക്ക്‌ തൊഴിൽ ലഭിക്കും. ഭാവിയിൽ മറ്റിടങ്ങളിലേക്ക്‌ വ്യാപിപ്പിക്കും. ഇഎസ്ഐ പരിധിയിൽ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ച വിദ്യാർഥികൾക്ക് നിയമന ഉത്തരവ് കൈമാറി. ഉമ തോമസ് എംഎൽഎ അധ്യക്ഷയായി. മേയർ എം അനിൽകുമാർ, തൊഴിൽ സെക്രട്ടറി അജിത് കുമാർ, ലേബർ കമീഷണർ കെ വാസുകി, അഡീഷണൽ ലേബർ കമീഷണർ (എൻഫോൻഴ്സ്മെന്റ്) കെ എം സുനിൽകുമാർ, കൗൺസിലർ സി ഡി വത്സലകുമാരി, സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, ടെക്സ്റ്റൈൽസ് ആൻഡ്‌ ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ കൃഷ്ണൻ, ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ, സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പേട്ട, മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ എം മുഹമ്മദ് സഗീർ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി സി ജേക്കബ്, എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News