ചായക്കടയിലെ ‘നായരേട്ടൻ’; കണ്ണീരണിയിച്ച്‌ വിടവാങ്ങൽ

വി പി ഖാലിദ്‌ മമ്മൂട്ടിക്കും പാർവതി തിരുവോത്തിനുമൊപ്പം


തലയോലപ്പറമ്പ് ജൂഡ്‌ ആന്റണി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു നടൻ വി പി ഖാലിദിന്റെ മരണം. അപ്രതീക്ഷിത വേർപാട്‌ മറവൻതുരുത്തിലെ സെറ്റിനെയാകെ ദുഃഖത്തിലാക്കി. സംഭവസമയം ലൊക്കേഷനിൽ നടന്മാരായ ടോവിനോ തോമസ്, ശ്രീജിത്ത് രവി, ശ്രീകുമാർ, സംവിധായകൻ ജൂഡ് ആന്റണി തുടങ്ങിയവർ ഉണ്ടായിരുന്നു. ചായക്കടക്കാരൻ നായരേട്ടൻ എന്ന കഥാപാത്രമായിരുന്നു ഖാലിദിന്‌.  2018ലെ പ്രളയം ഉൾപ്പെടെ ചിത്രീകരിക്കാൻ ഏകദേശം 12 ഏക്കർ വരുന്ന സ്ഥലമായിരുന്നു പഞ്ഞിപ്പാലത്തെ ലൊക്കേഷൻ. കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇരുനൂറോളം സിനിമാ പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നു. രണ്ട് മാസം മുമ്പേ പ്രാരംഭ പ്രവർത്തനം ആരംഭിച്ചെങ്കിലും വ്യാഴാഴ്‌ചയാണ് ഷൂട്ടിങ് തുടങ്ങിയത്. വെള്ളി രാവിലെ 9.30നായിരുന്നു ഖാലിദിന്റെ മരണം. പ്രഭാത ഭക്ഷണത്തിനുശേഷം ശുചിമുറിയിൽ പോയ ഖാലിദിനെ ഏറെസമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് ശുചിമുറിക്കുള്ളിൽ ബോധരഹിതനായി കിടക്കുന്നത്‌ കണ്ടത്‌. തുടർന്ന് വൈക്കം ഇന്തോ അമേരിക്കൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Read on deshabhimani.com

Related News