സഹകരണ ബാങ്ക്‌ വിഷയത്തിൽ ആർബിഐ തെറ്റിദ്ധരിപ്പിക്കുന്നു; സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ മന്ത്രി വി എൻ വാസവൻ



തിരുവനന്തപുരം > സഹകരണ ബാങ്കുകളെ ദോഷകരമായി ബാധിക്കുന്ന റിസർവ്‌ ബാങ്കിന്റെ നീക്കങ്ങൾ അംഗീകരിക്കില്ലെന്ന്‌ സഹകരണമന്ത്രി വി എൻ വാസവൻ. അംഗത്വം, ഇന്‍ഷുറന്‍സ് പരിരക്ഷ വിഷയങ്ങളില്‍ ആര്‍ബിഐ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍ബിഐയ്ക്ക് നിവേദനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം സുപ്രീംകോടതിയെ സമീപിക്കും. ഫെഡറല്‍ സമ്പ്രദായത്തെ അട്ടിമറിക്കുന്നതാണ് തീരുമാനമെന്നും മന്ത്രി വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളുമായും കൂടിയാലോചിക്കുമെന്നും മന്ത്രി പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ ഇത്തരം നടപടികളിൽ മുമ്പും സംസ്ഥാനം ശക്തമായ ചെറുത്തുനിൽപ്പാണ് നടത്തിയത്. സഹകരണ സംഘങ്ങളിലെ നിക്ഷേപവും വായ്‌പയും അടക്കമുള്ള വിശദവിവരം സംസ്ഥാനങ്ങൾ സ്വകാര്യ ഏജൻസിക്ക് കൈമാറണമെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ, കേരളം വഴങ്ങിയില്ല. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായാണ് സഹകരണ ബാങ്കുകളിലേക്കുള്ള കടന്നുകയറ്റം. ഇത് അനുവദിക്കില്ല. 97-ാം ഭരണഘടനാ ഭേദഗതിയെ ചോദ്യംചെയ്‌ത ഹർജിയിലെ വിധിയിലും അപ്പീൽ നൽകാനുള്ള അവസരം സർക്കാരിനുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതും വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News