"വി മുരളീധരൻ രാജിവെക്കുക'; വെള്ളിയാഴ്ച്ച കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ ധർണ്ണ



തിരുവനന്തപുരം > 'സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന വി മുരളീധരൻ രാജിവെക്കുക' എന്ന മുദ്രാവാക്യമുയർത്തി എല്ലാ ജില്ലാകേന്ദ്രങ്ങളിലെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ വെള്ളിയാഴ്ച്ച ധർണ്ണ നടത്തുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയാണെന്ന് കേന്ദ്രസർക്കാർ രേഖാമൂലം വ്യക്തമാക്കിയതോടെ ഇനിയും മന്ത്രിപദവിയിൽ തുടരാനുള്ള അർഹത വി മുരളീധരനില്ല. ആഭ്യന്തര മന്ത്രാലയവും എന്.ഐ.എയും നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്ണ്ണം കടത്തിയതെന്ന് വ്യക്തമാക്കിയിട്ടും നുണ ആവർത്തിച്ചുകൊണ്ടിരുന്ന വി മുരളീധരൻ അന്വേഷണത്തെ അട്ടിമറിക്കാന് ബോധപൂര്വ്വം നടത്തിയ ഇടപെടല് തന്നെയാണിതെന്ന് ഉറപ്പായി. കൂടാതെ ബിജെപി അനുകൂല ചാനൽ മേധാവി അനിൽ നമ്പ്യാർ സ്വപ്ന സുരേഷിനോട്, സ്വർണം കടത്തിയത് നയതന്ത്രബാഗേജിലല്ലെന്ന് പറയാൻ ആവശ്യപ്പെട്ടതിന്റെ മൊഴിയും പുറത്തുവന്നിരുന്നു. കേസ് പുറംലോകമറിയുന്നതിന് മുമ്പാണ് ഈ ഉപദേശം നൽകിയിട്ടുള്ളത്. മാത്രവുമല്ല, കോൺസുലേറ്റ് ജനറലിന് വേണ്ടി ഡിപ്ലോമാറ്റിക് ബാഗേജല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖയും തയ്യാറാക്കി നൽകാമെന്നും അനിൽ പറഞ്ഞതായാണ് മൊഴി പുറത്തുവന്നിട്ടുള്ളത്. ഇത്തരത്തിൽ നയതന്ത്രപരമായ കത്തുകൾ തയ്യാറാക്കാൻ നയന്ത്ര ഓഫീസുമായി ബന്ധപ്പെട്ടവരുടെ സഹായം ലഭിക്കും എന്നുറപ്പുള്ളതു കൊണ്ടാകാം അനിൽ ഇത്തരമൊരു ഉപദേശം നൽകിയത്. മാത്രവുമല്ല ബിജെപി ഭരിക്കുന്ന കർണാടകയിലേക്ക് കടക്കുന്നതിന് മുമ്പ് സ്വപ്ന വിളിച്ചതും ഇതേ ചാനൽ മേധാവിയെത്തന്നെയാണ്. ഇതെല്ലാം വി മുരളീധരനിലേക്കാണ് വിരൽ ചൂണ്ടുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ധർണ്ണ സംഘടിപ്പിക്കുക എന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News