ബിജെപി വാദവുമായി കോൺഗ്രസ്‌ അംഗങ്ങൾ ; പരിഹാസ്യരായി പ്രതിപക്ഷം



തിരുവനന്തപുരം കേന്ദ്രസർക്കാർ സാമ്പത്തികമായി തകർക്കാൻ നോക്കുമ്പോഴും നിയമസഭയിൽ കേരളത്തിനുവേണ്ടി വാദിക്കാതെ ബിജെപിയെ സഹായിച്ച്‌ പ്രതിപക്ഷം. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും എ പി അനിൽകുമാറും നിരന്തരം ഇടപെട്ട്‌ വാദിച്ചത്‌ ബിജപി നേതാക്കൾ ഉന്നയിക്കുന്ന തെറ്റായ കണക്കുകൾ സമർഥിക്കാനാണ്‌. സംസ്ഥാനത്തിന്‌ ആവശ്യമുള്ള വിഹിതം നൽകുന്നുണ്ടെന്ന കേന്ദ്ര മന്ത്രിയുടെയും ബിജെപി നേതാക്കളുടെയും പച്ചക്കള്ളം ആവർത്തിച്ച കോൺഗ്രസ്‌ അംഗങ്ങൾക്ക്‌ കണക്കുകൾ നിരത്തി മന്ത്രി കെ എൻ ബാലഗോപാൽ മറുപടി നൽകി. സംസ്ഥാന താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്ന്‌ ബജറ്റ്‌ ചർച്ചയ്ക്ക്‌ മറുപടി നൽകവെ മന്ത്രി പറഞ്ഞു. ബജറ്റിലെ നികുതി നിർദേശങ്ങൾ സംബന്ധിച്ച്‌ മാധ്യമങ്ങൾ പ്രചരിപ്പിച്ച കള്ളങ്ങളും ഊഹാപോഹങ്ങളും വിശ്വസിച്ച്‌ സമരത്തിനിറങ്ങിയ പ്രതിപക്ഷത്തിന്റെ ജാള്യവും സഭയിൽ ദൃശ്യമായി. നികുതിസാധ്യതയുള്ള മേഖലകളെല്ലാം കേന്ദ്രം എടുത്തതും ജിഎസ്‌ടി ആനുകൂല്യം പരമാവധി കുറച്ചതും മറ്റു വിഹിതങ്ങൾ പിടിച്ചുവച്ചതും അടക്കമുള്ള വസ്തുതകൾ മറച്ച്‌ നികുതി നിർദേശങ്ങളെ എതിർക്കാനാണ്‌ പ്രതിപക്ഷം ശ്രമിച്ചത്‌. കൂടിയ നിരക്കിലുള്ള മദ്യം വാങ്ങുന്നവരിൽനിന്നും പെട്രോൾ, ഡീസൽ നികുതിയിൽ നിന്നുമുള്ള വരുമാനം പ്രത്യേക ‘സീഡ്‌ ഫണ്ട്‌ ’ ആയി മാറ്റുമെന്ന്‌ മന്ത്രി പറഞ്ഞു. നികുതി വർധന പാടില്ലെന്ന വാദത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നതിന്റെയർഥം 62 ലക്ഷം കുടുംബങ്ങൾക്ക്‌ പെൻഷൻ കൊടുക്കണ്ട എന്നല്ലേയെന്ന്‌ മന്ത്രി ചോദിച്ചു. ആരോഗ്യരംഗത്തും പാവങ്ങൾക്ക്‌ വീട്‌ നൽകുന്നതിലും കൃഷി വികസിപ്പിക്കുന്നതിലും നൽകുന്ന സഹായം ഇല്ലാതാക്കണമെന്ന വാദമാണ്‌ ഫലത്തിൽ പ്രതിപക്ഷം ഉന്നയിച്ചത്‌. Read on deshabhimani.com

Related News