മദ്യപാനത്തിനിടെ സുഹൃത്തുക്കൾ യുവാവിനെ അടിച്ചു കൊന്നു

കൊല്ലപ്പെട്ട സാജു, പ്രതികളായ ഗിരീഷ്, അനീഷ്


വഞ്ചിയൂർ> ശ്രീകാര്യം കട്ടേലയിൽ മദ്യപാനത്തിനിടെയിലുണ്ടായ തർക്കത്തെത്തുടർന്ന്‌ സുഹൃത്തുക്കൾ യുവാവിനെ അടിച്ചുകൊന്നു. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു (39) ആണ് കൊല്ലപ്പെട്ടത്. കട്ടേല തെക്കേകരപുത്തൻ വീട്ടിൽ വിനോദ് (ഗിരീഷ്), കുളത്തൂർ കിഴക്കുംകര സ്വദേശി അനീഷ് എന്നിവരെ  ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്‌തു. ശനിയാഴ്‌ച രാത്രി ഒമ്പതോടെയാണ്‌ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവർക്കൊപ്പം മദ്യപിക്കാൻ സാജു എത്തിയത്‌. തുടർന്ന്‌ വാക്കേറ്റമുണ്ടായി. സാജുവിന്റെ മൊബൈൽ ഇവർ പിടിച്ചു വാങ്ങി. വീട്ടിലേക്ക് മടങ്ങിയ സാജുവിനെ ഓട്ടോയിലെത്തിയ പ്രതികൾ കട്ടേല ഹോളി ട്രിനിറ്റി സ്‌കൂളിന്‌ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ചു. മൊബൈൽ തിരികെ വേണമെന്ന് സാജു ആവശ്യപ്പെട്ടതിനെ തുടർന്ന്‌ ഇരുകൂട്ടരും തമ്മിൽ തർക്കമായി. തുടർന്ന് കല്ലും തടികഷ്‌ണങ്ങളും ഉപയോഗിച്ച് പ്രതികൾ സാജുവിനെ ക്രൂരമായി മർദ്ദിച്ചു. കല്ലു കൊണ്ടുള്ള ഇടിയിൽ സാജുവിന്റെ തലയോട്ടി തകർന്നു. മർദ്ദനത്തിൽ അവശനായ സാജുവിനെ  വഴിയിലുപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. വെളുപ്പിന് രണ്ടോടെ സാജുവിന്റെ  അമ്മ മകനെ കാണാനില്ലെന്ന്‌ കാണിച്ച്‌ ശ്രീകാര്യം പൊലീസിൽ പരാതി നൽകി. തുടർന്ന്‌ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സാജുവിനെ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെത്തിച്ചെങ്കിലും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പ്രതികളിലൊരാളായ അനീഷ് വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. ലഹരി ഉപയോഗിക്കുന്നവരാണ് ഇവരെന്ന്‌ പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാലാഞ്ചിറ പരുത്തിപ്പാറയിൽ വച്ചാണ് അറസ്റ്റ് ചെയ്‌തത്. സഞ്ചരിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് ഫോറൻസിക്കും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.   Read on deshabhimani.com

Related News