തുര്‍ക്കി - സിറിയ ഭൂകമ്പം: ആ ജനതക്ക് താങ്ങായി ലോകത്തോടൊപ്പം നമ്മുടെ നാടും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം> തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണമടഞ്ഞആയിരങ്ങൾക്ക് കേരള നിയമസഭ ആദരാഞ്ജലിയർപ്പിച്ചു. തകര്‍ന്നുപോയ ആ ഭുപ്രദേശത്തെയും ജനതയെയും പൂര്‍വ്വസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ലോകത്തോടൊപ്പം നമ്മുടെ നാടും കൈകോര്‍ക്കേണ്ടതുണ്ടെന്ന് പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുര്‍ക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസം (ഫെബ്രുവരി 6 ന്) ഉണ്ടായത്. സമാനതകളില്ലാത്ത ദുരന്തമാണിത്. ഭൂമികുലുക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞുപോയത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. നമ്മുടെ രാജ്യത്തും പ്രകൃതിദുരന്തങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ലോകത്ത് എവിടെയായാലും മനുഷ്യന്‍ നേരിടുന്ന ഇത്തരം ദുരന്തങ്ങള്‍ നമ്മെ അഗാധമായ ദുഖത്തിലാഴ്ത്തുന്നു. എന്നാല്‍ ഈ അവസരത്തില്‍ സ്തബ്ധരായി ഇരിക്കാതെ നമ്മളാല്‍ കഴിയുന്ന എല്ലാവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുക എന്നതാണ് എക്കാലത്തും നമ്മള്‍ സ്വീകരിച്ചിട്ടുള്ള രീതി. തുര്‍ക്കി - സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ അടിയന്തിര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വൈദ്യസഹായവും എത്തിക്കാന്‍ നമ്മുടെ രാജ്യം ഇതിനകം തയ്യാറെടുത്തു കഴിഞ്ഞു. ഇക്കാര്യത്തില്‍ നമ്മുടെ സംസ്ഥാനത്തെക്കൊണ്ട് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ നാം സന്നദ്ധരാണ്. തകര്‍ന്നുപോയ ആ ഭുപ്രദേശത്തെയും ജനതയെയും പൂര്‍വ്വസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ലോകത്തോടൊപ്പം നമ്മുടെ നാടും കൈകോര്‍ക്കേണ്ടതുണ്ട്. പ്രകൃതിദുരന്തത്തില്‍ മൃതിയടഞ്ഞവര്‍ക്ക് ഈ സഭ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. Read on deshabhimani.com

Related News