ട്രോളിങ്‌ നിരോധനം അവസാനിച്ചു; ചാകര പ്രതീക്ഷയിൽ തീരം



കൊല്ലം > കാത്തിരിപ്പിനൊടുവിൽ തീരത്ത്‌ ചാകരയെത്തുന്നു. 52 ദിവസത്തെ ട്രോളിങ്‌ നിരോധനം ശനിയാഴ്‌ച അർധരാത്രിയോടെ അവസാനിച്ചു. വലനിറയെ മീനുമായി മടങ്ങാൻ നീണ്ട ഇടവേളയ്‌ക്കുശേഷം ബോട്ടുകൾ കടലിലേക്കു കുതിച്ചു. കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ നൂറുകണക്കിന്‌ ബോട്ടുകളും വള്ളങ്ങളും ചാകര പ്രതീക്ഷയുമായി ഹാർബറുകളിൽനിന്ന്‌ തിരിച്ചത്‌. സമ്പൂർണ ലോക്ക്ഡൗണായതിനാൽ ഞായറാഴ്‌ച ഹാർബറുകളിൽ മത്സ്യക്കച്ചവടം ഉണ്ടാകില്ല. ഐസിട്ട്‌ സൂക്ഷിക്കുന്ന മീൻ തിങ്കളാഴ്‌ച ആവശ്യക്കാർക്ക് ലഭ്യമാക്കും. 120 കുതിരശക്തി മുതലുള്ള ബോട്ടുകൾ ഹാർബറിൽ അടുപ്പിക്കുന്നതിന്‌ ഒറ്റ, ഇരട്ടയക്ക നിയന്ത്രണം ബാധകമാക്കി. ഒറ്റയക്ക ബോട്ടുകൾക്ക്‌ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തിലേതിന്‌ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും ഹാർബറിൽ അടുക്കാം. മത്സ്യബന്ധനത്തിനു പോകുന്ന യാനങ്ങളുടെയും തൊഴിലാളികളുടെയും വിവരം കോവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തൊഴിലാളികൾ യാനം മാറുന്ന വിവരവും രേഖപ്പെടുത്തേണ്ടതുണ്ട്‌. കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റുള്ള ഡ്രൈവർമാർക്ക്‌ മാത്രമാണ്‌ ഹാർബറിൽ പ്രവേശനം. തൂക്കിവിൽപ്പനയ്‌ക്കു മാത്രമാണ്‌ അനുമതി. ലേലം അനുവദിക്കില്ല. Read on deshabhimani.com

Related News