ചരക്കുവാഹനം തടഞ്ഞ്‌ തമിഴ്‌നാട്‌, മന്ത്രി ഇടപെട്ട്‌ പുനഃസ്ഥാപിച്ചു



വാളയാർ കോവിഡ്‌–-19 വ്യാപനം തടയാൻ അതിർത്തിയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ പേരിൽ തമിഴ്‌നാട്‌ പൊലീസ്‌ ചരക്കു വാഹനങ്ങൾ തടഞ്ഞു. ഇത്‌ വാളയാറിൽ വൻ ഗതാഗതക്കുരുക്കുണ്ടാക്കി. പച്ചക്കറി ഉൾപ്പെടെ കേരളത്തില്‍ ഇറക്കി മടങ്ങുന്ന ലോറികളെ തമിഴ്‌നാട്ടിലേക്ക്‌ പ്രവേശിപ്പിക്കാതെ ചെക്ക്‌പോസ്‌റ്റിൽ തടയുകയായിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ മന്ത്രി എ കെ ബാലൻ ഇടപെട്ടു. അടിയന്തിര പരിഹാരമുണ്ടാക്കാൻ കോയമ്പത്തൂർ ജില്ലാ ഭരണ നേതൃത്വവുമായി സംസാരിക്കാൻ പാലക്കാട്- കലക്ടർക്കും എസ്‌പിയ്‌ക്കും  മന്ത്രി നിർദേശം നൽകി. ചൊവ്വാഴ്‌ച രാവിലെയാണ്‌ സംഭവം. കേരളത്തിൽ ചരക്ക്‌ ഇറക്കി വരുന്ന ലോറി, കേരളത്തിലേക്ക്‌ തന്നെ മടങ്ങണമെന്ന വാശിയിലായിരുന്നു തമിഴ്‌നാട്‌ പൊലീസ്‌.  ഇതോടെ, നൂറോളം വാഹനങ്ങൾ കേരള അതിർത്തിയിൽ കുടുങ്ങി.  മറ്റ്‌ വാഹനങ്ങൾക്കും സഞ്ചരിക്കാൻ പറ്റാതെയായി. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന്‌ പാലക്കാട്‌ ഡിവൈഎസ്‌പി സാജു കെ എബ്രഹാം, വാളയാർ സി ഐ യൂസഫ്‌ നടുത്തറമേൽ എന്നിവരുടെ നേതൃത്വത്തിലുള്ള  പൊലീസ്‌ സംഘം  അതിർത്തിയിലെത്തി തമിഴ്‌നാട്‌ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടര്‍ന്നാണ്  പ്രശ്‌നത്തിന്‌ പരിഹാരമായത്‌. അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ ചരക്കു വാഹന നീക്കം തടയരുതെന്ന് വ്യക്തമായ സർക്കാർ നിർദ്ദേശമുണ്ടെന്നും  അത്- പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി എ കെ ബാലൻ അറിയിച്ചു. Read on deshabhimani.com

Related News