കടുവ ചത്തനിലയിൽ; പോസ്‌റ്റ്മോർട്ടം നടത്തി
കുമളി> പെരിയാർ കടുവാസങ്കേതത്തിലെ വണ്ടിപ്പെരിയാർ വള്ളക്കടവ് വനമേഖലയിൽ ചത്തനിലയിൽ കണ്ടെത്തിയ കടുവയുടെ പോസ്റ്റ്മോർട്ടം നടത്തി. അരുവിയോട സെക്‌ഷനിൽ വെങ്കലപ്പാറയിൽ ബുധനാഴ്ചയാണ് ആറുവയസ് പ്രായം വരുന്ന ആൺകടുവയുടെ മൂന്നുദിവസം പഴക്കമുള്ള ജഡം കണ്ടെത്തിയത്. കടുവയുടെ കഴുത്തിൽ ചതവും പഴക്കമുള്ള വലിയമുറിവും കണ്ടെത്തിയിരുന്നു. ആരോഗ്യസ്ഥിതി മോശമായ കടുവ വെള്ളം കുടിക്കാൻ നദിക്കരയിൽ എത്തിയപ്പോൾ വെള്ളത്തിൽവീണ് ചത്തതാണെന്നാണ് പ്രാഥമികനിഗമനം. തേക്കടിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ സ്വാഭാവിക മരണമാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി. കടുവയുടെ വയറ്റിലും ശ്വാസകോശത്തിലും മണ്ണ് കണ്ടെത്തിയിരുന്നു. പെരിയാർ ടൈഗർ റിസർവ് അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ആർ അനുരാജ്, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ കോട്ടയം ഡിവിഷൻ ഡോ. എം അനുമോദ്, ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് പി ജെ ഷുഹൈബ്, സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗം എച്ച്ഒഡി ഡോ. മാത്യു തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. Read on deshabhimani.com