തലശേരി ഇരട്ടക്കൊലപാതകം; കൊലക്കത്തി കണ്ടെടുത്തു
തലശേരി > സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്ന് ‘ത്രിവർണ’ത്തിൽ പൂവനാഴി ഷെമീർ, കെ ഖാലിദ് എന്നിവരെ കുത്തിക്കൊല്ലാൻ ലഹരിമാഫിയാസംഘം ഉപയോഗിച്ച ആയുധം കണ്ടെടുത്തു. തെളിവെടുപ്പിനിടെ മുഖ്യ പ്രതി പാറായി ബാബുവാണ് പിണറായി കമ്പൗണ്ടർഷോപ്പിനടുത്ത് ചോരപുരണ്ട കത്തി പൊലീസിന് കാട്ടിക്കൊടുത്തത്. കൂട്ടുപ്രതി പുതുക്കുടി ഹൗസിൽ ഇ കെ സന്ദീപിന്റെ വീടിനടുത്ത് മതിലിനോടുചേർന്ന കുറ്റിക്കാട്ടിൽ കടലാസിൽ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയിലായിരുന്നു. ഓട്ടോറിക്ഷയിലെത്തി ആയുധം ഉപേക്ഷിച്ച ശേഷം പ്രതികൾ കർണാടകത്തിലേക്ക് രക്ഷപ്പെട്ടു. കൊലപാതകം നടന്ന തലശേരി സഹകരണ ആശുപത്രിക്കു സമീപം പാറായി ബാബുവിനെ എത്തിച്ചും തെളിവെടുത്തു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തലശരി ഇൻസ്‌പെക്‌ടർ എം അനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. Read on deshabhimani.com