വിവാദ പ്രസ്‌താവനക്ക് മുമ്പ് ആർച്ച് ബിഷപ്പ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി; ദൃശ്യങ്ങൾ പുറത്ത്
തലശേരി> തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിവാദ പ്രസ്‌താവന നടത്തിയത് ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം. ബിജെപി ജില്ല പ്രസിഡന്റ് എൻ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പിനെ കണ്ടത്. ശനിയാഴ്‌ചയാണ് റബ്ബർ വില കൂട്ടിയാൽ ബി ജെ പിയെ സഹായിക്കാമെന്ന് ആർച്ച് ബിഷപ്പ് ആലക്കോട് പ്രസംഗിച്ചത്. കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. വിവാദ പ്രസ്‌താവനയ്‌ക്ക് ശേഷം വിശദീകരണവുമായി മാധ്യമങ്ങളെ കണ്ടപ്പോഴും ബി ജെപി നേതാക്കളുമായി ചർച്ച നടത്തിയിരുന്നോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ ബിഷപ്പ് കൃത്യമായി മറുപടി നൽകില്ല. ബിഷപ്പ് ഹൗസിന്റെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ആർക്കും എപ്പോഴും വന്ന് കാണാം എന്നുമായിരുന്നു മറുപടി. ബിജെപിയെ സഹായിക്കാമെന്നല്ല കർഷകരെ സഹായിക്കുന്ന പാർട്ടിയെ തിരിച്ചും സഹായിക്കും എന്നാണ് പറഞ്ഞതെന്ന് ബിഷപ്പ് വിശദീകരിച്ചു. എന്നാൽ ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണെന്നും അയിത്തം കൽപ്പിക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർക്കുകയും ചെയ്‌തു. കൂടിക്കാഴ്‌ചയെക്കുറിച്ച് ആർച്ച് ബിഷപ്പോ, ബിജെപി നേതൃത്വമോ ഇതേവരെ പ്രതികരിച്ചിട്ടില്ല. Read on deshabhimani.com