പരിസ്ഥിതിലോല മേഖല; ഭേദഗതിഹർജി 
നൽകും



തിരുവനന്തപുരം പരിസ്ഥിതിലോല മേഖല ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട്‌ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിക്കും. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ജനവാസ മേഖലയെ ബാധിക്കുന്നത് ചർച്ച ചെയ്യാൻ  മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ് തീരുമാനം. കേരളത്തിന്റെ സാഹചര്യം സുപ്രീംകോടതിയെ അറിയിച്ച് അനുകൂല വിധി സമ്പാദിക്കുന്നതുവരെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടാൻ ഉന്നതതല സമിതിയെ നിശ്ചയിച്ചു. വനം മന്ത്രി, ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരാണ് സമിതിയിലുള്ളത്. വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിർമാണ സാധ്യത പരിശോധിക്കാൻ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണകുറുപ്പിനെ ചുമതലപ്പെടുത്തി.      ജനവാസ മേഖല ഒഴിവാക്കി പരിസ്ഥിതിലോല മേഖല പുനർനിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്ര സർക്കാരിന് സംസ്ഥാനം സമർപ്പിച്ച  വിഞ്‌ജാപന   നിർദേശം ഒരാഴ്ചയ്‌ക്കകം കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിക്കണമെന്ന്‌ മുഖ്യമന്ത്രി നിർദേശിച്ചു. പരിസ്ഥിതിലോല മേഖലയിൽ നിലവിലുള്ള കെട്ടിടങ്ങളെയും നിർമാണ പ്രവർത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങൾ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നൽകണം. ഇതിന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തി. കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രസർക്കാരിനെയും കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും ബോധ്യപ്പെടുത്തും.   യോഗത്തിൽ വനംമന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി  വി പി ജോയ്,  അഡ്വക്കറ്റ്‌ ജനറൽ കെ ഗോപാലകൃഷ്ണകുറുപ്പ്, വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, വനം മേധാവി  ബെന്നിച്ചൻ തോമസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News