മതരാഷ്‌ട്രത്തിന്‌ തറക്കല്ലിട്ടത്‌ പ്രധാനമന്ത്രി: സുനിൽ പി ഇളയിടം



കോട്ടയം > മതനിരപേക്ഷ രാഷ്‌ട്രഭാവനയുടെമേൽ മതരാഷ്‌ട്രത്തിന്‌ തറക്കല്ലിട്ടത്‌ പ്രധാനമന്ത്രിയെന്ന്‌ സുനിൽ പി ഇളയിടം. രാമക്ഷേത്ര നിർമാണത്തിന്‌ പ്രധാനമന്ത്രി തറക്കല്ലിട്ടതുവഴി ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ മതേതരത്വം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ മുന്നോടിയായി സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ‘ഇന്ത്യൻ  ദേശീയതയുടെ ചരിത്ര മാനങ്ങൾ’ എന്ന സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതിതീവ്ര ദേശീയത ഫാസിസത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്‌. ഇതിനെതിരെ അതീവ ജാഗ്രതപുലർത്തേണ്ട സമയമാണിത്‌. ദരിദ്രരായ ഇന്ത്യക്കാരുടെ കണ്ണീരൊപ്പലാണ്‌ രാഷ്‌ട്രത്തിന്റെ ദൗത്യം എന്നത്‌ മാറി അന്യമതക്കാരെ പുറത്താക്കി, കൊന്നൊടുക്കി തെരുവിൽ അട്ടഹസിക്കുന്നതാണ്‌  രാജ്യസ്‌നേഹമെന്ന്‌ വിളിച്ചുപറയുന്നു. ഇന്ത്യൻ ദേശീയതയുടെ ശത്രുക്കൾ മറ്റ്‌ മതക്കാരാണന്നാണ്‌ ഹിന്ദുത്വവാദികളുടെ കണ്ടുപിടിത്തം. സമത്വഭാവനയിൽ അധിഷ്ഠിതമായ ദേശീയത സങ്കൽപമായി മാറി. ജനാധിപത്യം എന്നത്‌ മതാധിപത്യമായി മാറ്റുന്നു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളോട്‌ ഐക്യപ്പെട്ടാണ്‌ ഇന്ത്യൻ ദേശീയപ്രസ്‌ഥാനങ്ങൾ ശക്തിപ്പെട്ടത്‌. ഉൾക്കൊള്ളലുകളുടെ രാഷ്‌ട്രീയ പ്രസ്ഥാനമായാണ്‌ ഇന്ത്യൻ ദേശീയത ഉയർന്നുവന്നത്‌. ഇന്ത്യൻ ദേശീയത പലഘട്ടങ്ങളായി ഉയർന്നുവന്നതാണ്‌. അത്‌ മതാധിഷ്‌ഠിത ദേശീയത അല്ലെന്നും സുനിൽ പി ഇളയിടം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ വി റസൽ, സെക്രട്ടറിയറ്റംഗം പ്രൊഫ. എം ടി ജോസഫ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ അനിൽകുമാർ, പി ജെ വർഗീസ്‌, കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ എന്നിവർ സംസാരിച്ചു. സെമിനാറിന്‌ മുമ്പ്‌ വൈക്കം അംബരീഷും സംഘവും അവതരിപ്പിച്ച കവിതയും കലാപങ്ങളും എന്ന പരിപാടിയും നടന്നു. Read on deshabhimani.com

Related News