യാത്രാ നിരക്ക്‌ വർധിപ്പിക്കരുതെന്ന്‌ വിദ്യാർഥി സംഘടനകൾ



തിരുവനന്തപുരം> യാത്രാ നിരക്ക്‌ വർധിപ്പിക്കരുതെന്ന്‌ വിദ്യാർഥി സംഘടനാ പ്രതിനിധികൾ സർക്കാരിനെ അറിയിച്ചു. നിരക്ക്‌ വർധന അംഗീകരിക്കില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എന്നിവർ പങ്കെടുത്ത യോഗത്തിൽ വിദ്യാർഥി നേതാക്കൾ പറഞ്ഞു. ബസ്‌ ചാർജ്‌ പുതുക്കാൻ ധാരണയായെങ്കിലും വിദ്യാർഥികളുടെ യാത്രാ നിരക്ക്‌ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ചർച്ച തുടരുമെന്നും യോഗശേഷം മന്ത്രി ആന്റണി രാജു പറഞ്ഞു.           നിലവിലെ രീതി  തുടരണമെന്ന വിദ്യാർഥി സംഘടനകളുടെ ആവശ്യത്തിൽ സ്വകാര്യ ബസുടമകളുമായും ജസ്റ്റിസ് രാമചന്ദ്രൻ കമീഷനുമായും ചർച്ച ചെയ്തായിരിക്കും അന്തിമ തീരുമാനം. വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നും സൗജന്യ നിരക്ക് 50 ശതമാനമായി ഉയർത്തണമെന്നുമാണ്‌ ബസ് ഉടമകളുടെ ആവശ്യം. ബസ്‌ നിരക്ക് നിർദേശിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ ശുപാർശയിലും അഞ്ച്‌ രൂപയാക്കണമെന്നായിരുന്നു. 2012-ലാണ് വിദ്യാർഥികളുടെ മിനിമം ബസ് ചാർജ് 50 പൈസയിൽനിന്ന്‌ ഒരു രൂപയാക്കിയത്‌. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌ എംഎൽഎ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്ത്‌ തുടങ്ങി മുഴുവൻ വദ്യാർഥി സംഘടനാ പ്രതിനിധികളും പങ്കെടുത്തു. Read on deshabhimani.com

Related News