മനുഷ്യനേക്കാൾ വലുതല്ല ജാതിയും മതവും ; ഗുരു വിഭാവനംചെയ്‌ത സമൂഹമായി മാറാൻ ഇനിയും നാം മുന്നോട്ടുപോകണം : മുഖ്യമന്ത്രി



തിരുവനന്തപുരം മനുഷ്യനേക്കാൾ വലുതല്ല ഒരു മതവും ഒരു ജാതിയുമെന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട അവസരമാണ്‌ ഇതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണഗുരു വിഭാവനംചെയ്‌ത സമൂഹമായി മാറാൻ ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകണം. ഇതിന് പ്രതിബന്ധമായി വർഗീയവാദ ചിന്തകളും ജാതിവ്യവസ്ഥയുടെ ശേഷിപ്പുകളും ഇന്നും ശക്തമായി നിലനിൽക്കുന്നു. നാം ഇത്രയുംകാലം താണ്ടിയ മാനവികതയുടെ പന്ഥാവിൽനിന്ന്‌ തിരിഞ്ഞുനടത്തം ഉണ്ടാകരുതെന്നും ശ്രീനാരായണഗുരു സമാധിദിനത്തിലെ ഫെയ്‌സ്‌ ബുക്ക്‌ കുറിപ്പിൽ അദ്ദേഹം പറഞ്ഞു. നമ്മുടെ ഐക്യത്തെ ശിഥിലീകരിക്കാൻ  സങ്കുചിത താൽപ്പര്യങ്ങളെ അനുവദിച്ചുകൂടാ. ഇതിന്‌ കഠിന പരിശ്രമം ആവശ്യമാണ്. ആ കടമ നിറവേറ്റാനുള്ള ഊർജം എക്കാലവും നമ്മിലേക്ക്‌ പകരാൻ പര്യാപ്തമാണ് ഗുരുവിന്റെ ചിന്തകളും അദ്ദേഹത്തിന്റെ സമരചരിത്രവും. ജാതിമത വേർതിരിവുകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തീർത്ത അന്ധകാരത്തിൽ ഗതികിട്ടാതെ ഉഴറിയ കേരള സമൂഹത്തിന് മാനവികതയുടെ വെളിച്ചം വിതറി ആധുനികതയിലേക്കുള്ള വഴികാട്ടിയ മഹാത്മാവാണ് ഗുരു. മനുഷ്യൻ എന്ന സത്തയെ അദ്ദേഹം മറ്റെല്ലാത്തിനും മുകളിൽ ഉയർത്തിപ്പിടിച്ചു. ആ സത്തയെ അപ്രസക്തമാക്കുന്ന ജാതി-ജന്മി വ്യവസ്ഥകളുടെ അടിത്തറയായ ബ്രാഹ്മണ്യവും മതവർഗീയവാദ ആശയങ്ങളും അദ്ദേഹത്തിന്റെ തത്ത്വചിന്തയുടെ നിശിതമായ വിമർശത്തിന്‌ വിധേയമായി. ആ ആശയങ്ങളേറ്റെടുത്ത് മനുഷ്യത്വമെന്ന മഹത്തായ സങ്കൽപ്പത്തിന്റെ സാക്ഷാൽക്കാരത്തിനായി കേരളീയർ സടകുടഞ്ഞെണീറ്റതിന്റെ ഫലമാണ് ഇന്ന് നാം ജീവിക്കുന്ന കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News