ആറളം ഫാം ആനമതിൽ നിർമാണം; മന്ത്രിതല യോഗം ചേരും: സ്പീക്കർ
ഇരിട്ടി> ആറളം ഫാമിലെ കാട്ടാനയാക്രമണത്തിന് അറുതിവരുത്താൻ ഇടപെടുമെന്ന് നിമസഭാ സ്‌പീക്കർ എ എൻ ഷംസീർ. ഫാമിൽ കുടുംബങ്ങൾ അനാഥമാകുന്ന നിലയുണ്ടാവരുത്. വിഷയം ഉടൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. തിങ്കളാഴ്‌ച നിയമസഭാ സമ്മേളനത്തിന്റെ ഇടവേളയിൽ വനം, ധന, പട്ടികവർഗ ക്ഷേമ മന്ത്രിമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, എംഎൽഎ എന്നിവരുടെ യോഗം ചേരും. ആനമതിൽ നിർമാണം ഗൗരവപൂർവം ചർച്ച ചെയ്യും. ബ്ലോക്ക് പത്തിൽ കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണാ രഘുവിന്റെ വീട്ടിലെത്തിയതായിരുന്നു സ്‌പീക്കർ. രഘുവിന്റെ മക്കളായ രഹന, രഞ്ജിനി, വിഷ്‌ണു എന്നിവരെയും രഘുവിന്റെ അമ്മ തമ്പായിയെയും സ്പീക്കർ ആശ്വസിപ്പിച്ചു. ഫാമിൽ കാട്ടാനയാക്രമണം തടയാൻ വനം വകുപ്പ് ജാഗ്രത കാണിക്കുന്നില്ലെന്ന് നാട്ടുകാർ സ്‌പീക്കറെ അറിയിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, കെ വി സക്കീർ ഹുസൈൻ, എകെഎസ് നേതാക്കളായ കെ മോഹനൻ, പി കെ സുരേഷ്‌ബാബു, പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, കെ ജി ദിലീപ്, ഇ എസ് സത്യൻ, കെ കെ ജനാർദനൻ, പി കെ രാമചന്ദ്രൻ, ഫാം വാർഡംഗം മിനി ദിനേശൻ എന്നിവരും ഒപ്പമുണ്ടായി. Read on deshabhimani.com