സൗജത്തിന്റെ മരണം കൊലപാതകമെന്ന് സൂചന
കൊണ്ടോട്ടി> കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്തി (36)നെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സൂചന. പുളിക്കൽ വലിയപറമ്പിൽ ക്വാർട്ടേഴ്സിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സൗജത്തിനെ കഴുത്തിൽ ഷാൾമുറുകി മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൗജത്തിന്റെ വലത് നെറ്റിയുടെ ഉള്ളിൽ ചതവുണ്ട്. തലയ്ക്കുള്ളിലെ രക്തസ്രാവമാണ് മരണ കാരണമെന്നാണ് സൂചന. കൊലക്കേസിൽ കൂട്ടുപ്രതിയായ കാമുകൻ ബഷീറിനെ കോട്ടക്കലിലെ വാടക ക്വാർട്ടേഴ്‌സിൽ വിഷംകഴിച്ച് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന ബഷീറിന്റെ മൊഴി പൊലീസിന് ലഭിച്ചാൽ സംഭവത്തിൽ കൂടുതൽ വ്യക്തതവരും. സംഭവദിവസം ഇയാളുടെ മൊബൈൽ ലൊക്കേഷനും പൊലീസ് പരിശോധിക്കുന്നുണ്ട്. 2018-ലാണ് താനൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി സവാദി (40)നെ ഭാര്യ സൗജത്തും കാമുകനായ ബഷീറും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലക്കേസിൽ അറസ്റ്റിലായ ഇരുവരും ജാമ്യത്തിലിറങ്ങിയശേഷം വാടക വീടുകളിൽ മാറി മാറി താമസിച്ച് വരികയായിരുന്നു. ഏഴ് മാസമായി സൗജത്ത് കിഴിശേരി സ്വദേശിയോടൊപ്പം വലിയപറമ്പിലാണ് താമസം. ഇയാളാണ് സൗജത്തിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി പൊലീസിൽ അറിയിച്ചത്. Read on deshabhimani.com