കുട്ടനാട് -–-അപ്പർ കുട്ടനാട് മുഴുവൻ നെല്ലും സമയബന്ധിതമായി സംഭരിക്കും



തിരുവനന്തപുരം> നെൽപ്പാടങ്ങളിൽനിന്ന് യഥാസമയം നെല്ല് സംഭരിക്കുന്നെന്ന്‌ ഉറപ്പാക്കാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലയിലെ കൊയ്ത്ത്‌–- സംഭരണ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭക്ഷ്യമന്ത്രി ജി ആർ അനിലും കൃഷിമന്ത്രി പി പ്രസാദും സംയുക്തമായി വിളിച്ച യോഗത്തിലാണ് തീരുമാനം. പ്രിൻസിപ്പൽ കൃഷി ഓഫീസർ, പാഡി മാർക്കറ്റിങ് ഓഫീസർ എന്നിവർ കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ അംഗങ്ങളാകും. ബന്ധപ്പെട്ട കൃഷി ഓഫീസർ, നെല്ല് സംഭരണ ഓഫീസർ, ഒരു ഡെപ്യൂട്ടി കലക്ടർ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ച് എല്ലാ ദിവസവും തൽസ്ഥിതി കലക്ടറെ അറിയിക്കും. കൃഷി, ഭക്ഷ്യ പൊതുവിതരണ സെക്രട്ടറിമാർ, കൃഷി, പൊതുവിതരണ ഡയറക്ടർമാർ എന്നിവരടങ്ങുന്ന ഉന്നതതല സമിതി രണ്ടുദിവസത്തിലൊരിക്കൽ ജില്ലാ കലക്ടർമാരുമായി ബന്ധപ്പെട്ട് സ്ഥിതി വിശകലനം ചെയ്ത് മന്ത്രിമാർക്ക് റിപ്പോർട്ട് നൽകും. കുട്ടനാട്–- -അപ്പർ കുട്ടനാട് മേഖലയിലെ മുഴുവൻ നെല്ലും സമയബന്ധിതമായി സംഭരിക്കാനും മന്ത്രിമാർ നിർദേശിച്ചു. പാടങ്ങളിൽ ശേഖരിച്ച നെല്ല് ചുമതലപ്പെടുത്തിയ മില്ല് ഉടമകൾ രണ്ടു ദിവസത്തിനിടെ പൂർണമായും സംഭരിക്കണം. ആവശ്യമെങ്കിൽ താൽക്കാലിക സംഭരണ സംവിധാനം ജില്ലാ ഭരണസംവിധാനത്തിന്റെ സഹായത്തോടെ ഏർപ്പെടുത്താം. നെല്ലിന്റെ ഇനം, ഗുണമേന്മ എന്നിവ സംബന്ധിച്ച്‌ തർക്കമുയർന്നാൽ ജില്ലാഭരണകേന്ദ്രം അടിയന്തരമായി ഇടപെടണം.കൊയ്ത്ത് പൂർത്തിയാക്കാനുള്ള പാടശേഖരങ്ങളിൽ അനുയോജ്യമായ കൊയ്ത്ത് മെതിയന്ത്രം ഉടനടി എത്തിച്ച്‌ കാലവർഷത്തിന് മുമ്പുതന്നെ കൊയ്ത്ത്, സംഭരണം എന്നിവ പൂർത്തിയാക്കണം. വകുപ്പു സെക്രട്ടറിമാർ, ഭക്ഷ്യ പൊതുവിതരണ ഉന്നത ഉദ്യോഗസ്ഥർ, കൃഷി ഡയറക്ടർ, മില്ലുടമകളുടെ പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംസാരിച്ചു. Read on deshabhimani.com

Related News