ഉറവിട മാലിന്യ സംസ്‌‌കരണം: വീടുകളിലും സ്ഥാപനങ്ങളിലും നോട്ടീസ്‌ നൽകിത്തുടങ്ങി



കൊച്ചി> ഹൈക്കോടതി നിർദേശത്തിന്റെയും ഉന്നതതല യോഗത്തിന്റെയും തീരുമാനപ്രകാരം വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണം  തുടങ്ങണമെന്നറിയിച്ച്‌ നോട്ടീസ്‌ നൽകിത്തുടങ്ങി. വീടുകളിൽ ഏപ്രിൽ പത്തിനുള്ളിലും സ്ഥാപനങ്ങളിൽ ഈ മാസം ഇരുപത്തിനാലിനകവും ജൈവ മാലിന്യ സംസ്‌കരണത്തിന്‌ സംവിധാനമൊരുക്കണമെന്നാണ്‌ നിർദേശം. ബ്രഹ്മപുരം പ്ലാന്റിലെ തീപ്പിടിത്തത്തെ തുടർന്ന്‌, ഖരമാലിന്യസംസ്‌കരണത്തിന്‌ കർമപദ്ധതി തയ്യാറാക്കി നടപ്പാക്കാൻ കഴിഞ്ഞ 10ന്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ്‌ ഉറവിട മാലിന്യ സംസ്‌കരണം ഉൾപ്പെടെ സമയബന്ധിതമായി നടപ്പാക്കാനുള്ള കർമപദ്ധതി തദ്ദേശഭരണവകുപ്പ്‌ പ്രഖ്യാപിച്ചത്‌. അതനുസരിച്ചാണ് നോട്ടീസ്‌ നൽകിത്തുടങ്ങിയതെന്ന് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി കെ അഷറഫ്‌ പറഞ്ഞു. ബയോബിന്നുകളിൽ ജൈവമാലിന്യം സംസ്‌കരിക്കാന്‍ ജനകീയാസൂത്രണ പദ്ധതിയിൽ 25 ലക്ഷം രൂപയുടെ ബയോബിന്നുകൾ നഗരസഭ വാങ്ങിയിട്ടുണ്ട്‌. 200 രൂപ വിലയുള്ള ബിൻ സബ്‌സിഡി കിഴിച്ച്‌ 160 രൂപയ്‌ക്ക്‌ നൽകാനാകും. സ്വന്തംനിലയിലും ബയോബിൻ വാങ്ങി ഉപയോഗിക്കാം. ബിന്നുകളിൽ ജൈവമാലിന്യം നിക്ഷേപിച്ച്‌ ഇനോക്കുലം തളിച്ച്‌ ജൈവവളമാക്കാം. നഗരത്തിലെ മുഴുവൻ വീടുകളിലും ഒറ്റയടിക്ക്‌ ഉറവിടമാലിന്യ സംസ്‌കരണ സംവിധാനമൊരുക്കാനാകില്ല. ആവശ്യമായ സാവകാശം നൽകുമെന്നും ടി കെ അഷറഫ്‌ പറഞ്ഞു.   പുതുതായി നിർമിക്കുന്ന ഫ്ലാറ്റുകളിലും വാണിജ്യകേന്ദ്രങ്ങളിലും ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കണമെന്ന്‌ നിയമമുണ്ട്‌. എന്നാൽ, ഇനിയും അത്തരം സംവിധാനമൊരുക്കാത്തവർ അതു സജ്ജമാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ കടകൾക്കും ഗേറ്റഡ്‌ കോളനികൾക്കും ഫ്ലാറ്റുകൾക്കും നോട്ടീസ്‌ നൽകുന്നത്‌. അജൈവ മാലിന്യശേഖരണം ഹരിതകർമ സേനവഴിയാകണമെന്നും നിർദേശമുണ്ട്‌. ഏപ്രിൽ ഒന്നുമുതൽ എല്ലാ വാർഡുകളിലും ഹരിതകർമസേന പ്രവർത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാനുള്ള നടപടികളും കോർപറേഷൻ ആരംഭിച്ചു. Read on deshabhimani.com

Related News