സിൽവർ ലൈൻ ഡിപിആറിലെ ചെലവ് ശരിവച്ച് നിതി ആയോഗ്
തിരുവനന്തപുരം > സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറിലെ ചെലവ് ശരിവച്ച് നിതി ആയോഗ്. ചെലവ് സംബന്ധിച്ച സംശയങ്ങൾക്ക് കെ – റെയിൽ നൽകിയ വിശദീകരണം അംഗീകരിച്ചാണിത്. ഡിപിആറിലെ തുകയനുസരിച്ച് വായ്‌പാ നടപടികളുമായി മുന്നോട്ടുപോകാനും അനുമതിയുണ്ട്. ഇതുസംബന്ധിച്ച് 2021 ഏപ്രിൽ അഞ്ചിന് നിതി ആയോഗ് കെ–-റെയിലിന് കത്ത് നൽകിയിരുന്നു. ‘‘നിതി ആയോഗിന്റെ സംശയങ്ങൾക്ക് 2021 ഫെബ്രുവരി ഒമ്പത്, മാർച്ച് 22 തീയതികളിൽ കെ–-റെയിൽ അയച്ച വിശദീകരണം കിട്ടി. അവ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിർദിഷ്ട പദ്ധതിക്ക് വായ്‌പ എടുക്കാം. എന്നാൽ, ഇതുസംബന്ധിച്ച ബാധ്യത കേന്ദ്രസർക്കാർ ഏൽക്കില്ല ’’ – കത്തിൽ പറഞ്ഞു. ഡിപിആർ ശരിയല്ലെന്ന് തെറ്റിദ്ധരിപ്പിക്കാൻ പലരും ഉദ്ധരിക്കുന്നത് നിതി ആയോഗിനെയാണ്. പദ്ധതി പൂർത്തിയാക്കാൻ നിതി ആയോഗ് 1.3 ലക്ഷം കോടി രൂപ കണക്കാക്കിയെന്ന് സിസ്‌ട്ര മുൻ ഉദ്യോഗസ്ഥൻ അലോക് കുമാർ വർമയും പ്രചരിപ്പിക്കുന്നു. നിതി ആയോഗ് ഇത്തരം ഒരു കണക്കുകൂട്ടൽ നടത്തിയില്ല. ന്യൂഡൽഹി–- മീററ്റ് റൂട്ടിൽ നിർമിക്കുന്ന അതിവേഗ പാതയായ ആർആർടിഎസ്, മെട്രോ റെയിൽ എന്നിവയുടെ നിർമാണച്ചെലവുമായി താരതമ്യം ചെയ്‌തു. ഈ പദ്ധതികളേക്കാൾ ചെലവ് കുറയാനുള്ള കാരണം ചോദിച്ചു. ഇക്കാര്യം കെ - റെയിൽ ബോധ്യപ്പെടുത്തി. ഡിപിആർ പ്രകാരമുള്ള 63,941 കോടി രൂപയുടെ എസ്റ്റിമേറ്റ് ശരിയാണെന്ന് ഇന്ത്യൻ റെയിൽവേ സ്വതന്ത്ര ഏജൻസി റൈറ്റ്‌സ് നടത്തിയ പഠനവും നിതി ആയോഗിന്റെ മുന്നിലുണ്ട്. Read on deshabhimani.com