ഫ്ലക്‌‌സ്‌ പ്രശ്‌നം ആസൂത്രണത്തിന്റെ ഭാഗം; ആർഎസ്‌എസ്‌ ക്രിമിനലുകൾ വാളുമായി കാത്തിരുന്നു



പാലക്കാട്‌> സിപിഐ എം മരുതറോഡ്‌ ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ ആർഎസ്‌എസ്‌ ക്രിമിനലുകൾ കൊലപ്പെടുത്തിയത്‌ കൃത്യമായ ആസൂത്രണത്തോടെ. ആർഎസ്‌എസുമായി ചേർന്ന്‌ പ്രവർത്തിക്കുന്ന പ്രതികൾ കഞ്ചാവ്‌, ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ്‌. പ്രദേശത്ത്‌ കഞ്ചാവ്‌ എത്തിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇവരെ ഷാജഹാന്റെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകർ താക്കീത്‌ ചെയ്‌തിരുന്നു. ഇത്‌ ഷാജഹാനോട്‌ വൈരാഗ്യം വളരുന്നതിന്‌ കാരണമായി.   ഞായറാഴ്‌ച‌ രാത്രി പ്രദേശത്ത്‌ ഡിവൈഎഫ്‌ഐ ഫ്ലക്‌‌സിനു മുകളിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഫ്ലക്‌‌സ്‌ പ്രതികൾ സ്ഥാപിച്ചത്‌ വാക്കുതർക്കമുണ്ടാക്കിയിരുന്നു. ഇത്‌ ഷാജഹാനെ കുന്നങ്കാട്‌ ജങ്ഷനിൽ എത്തിക്കുന്നതിനാണെന്ന്‌ നാട്ടുകാർ പറയുന്നു. എന്ത്‌ ആവശ്യത്തിനും പ്രശ്‌നങ്ങളിലും ഓടിയെത്തുന്ന ഷാജഹാൻ രാത്രി സ്ഥലത്തെത്തി. ഇവിടെ നിന്ന്‌ തിരികെ വീട്ടിലേക്ക്‌ പോകുമ്പോഴാണ്‌ ആർഎസ്‌എസ്‌ ക്രിമിനലുകൾ തടഞ്ഞുനിർത്തി കാലിലും കയ്യിലും വെട്ടി വീഴ്‌ത്തിയത്‌. ഇതിനായി വാൾ ഉൾപ്പടെ ആയുധങ്ങൾ പ്രതികൾ മുൻകൂട്ടി സ്‌ഥലത്തെത്തിച്ചിരുന്നു. സമീപത്തുണ്ടായിരുന്ന സുഹൃത്ത്‌ സുരേഷ്‌ അടക്കമുള്ളവർ എത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യത്തിന്‌ ശേഷം പ്രതികൾ പലവഴിക്കായി ഓടിയാണ്‌ രക്ഷപെട്ടത്‌. കൊലപാതകികൾ നാട്ടുകാർക്ക് സ്ഥിരം തലവേദന കൊലപാതകത്തിനു പിന്നിലുള്ള ആർഎസ്‌എസ്‌ പ്രവർത്തകർ പ്രദേശവാസികൾക്ക്‌ സ്ഥിരം തലവേദന സൃഷ്‌ടിക്കുന്നവരാണെന്നും മദ്യവും ലഹരിവസ്തുക്കളുപയോഗിക്കുന്നവരാണെന്നും നാട്ടുകാർ. പല സ്ഥലങ്ങളിൽ നിന്നും കൈയ്യിൽ രാഖി കെട്ടിയ ആളുകൾ കുന്നംകാട്ടിൽ രാത്രി കാലങ്ങളിൽ എത്താറുണ്ട്. പൊലീസ് പ്രതി ചേർത്ത ആളുകൾ എല്ലാവരും തന്നെ കഴിഞ്ഞ കുറെ കാലങ്ങളായി ബിജെപി ബന്ധം തുടരുന്നവരാണ്‌. കഴിഞ്ഞ ദിവസം രക്ഷാബന്ധൻ ചടങ്ങിന് ശേഷം കൈയിൽ രാഖി കെട്ടിയത് കണ്ടതായും നാട്ടുകാർ പറഞ്ഞു. കൊലപാതകത്തിൽ സാക്ഷിയായ സുരേഷിന്റെ മകനായ സുജീഷ് ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. ഇയാൾ കഴിഞ്ഞ ദിവസം വീട്ടിൽ രാഖി കെട്ടി വന്ന വേളയിൽ അമ്മ ഇറക്കി വിട്ടതായി സുജീഷിന്റെ സഹോദരൻ സുബീഷ് ദേശാഭിമാനിയോട് പറഞ്ഞു.   Read on deshabhimani.com

Related News