ഷാജഹാന്റെ കൊലപാതകം: നാല് ആർഎസ്എസുകാർ കൂടി അറസ്റ്റിൽ

സതീഷ് , ശിവരാജ്


പാലക്കാട്‌> സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം എസ്‌ ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ നാല്‌ ആർഎസ്‌എസുകാർ കൂടി അറസ്‌റ്റിൽ.  കൊട്ടേക്കാട്  കുന്നങ്കാട്‌ സ്വദേശികളായ ശിവരാജൻ(33), സജീഷ്‌ എന്നു വിളിക്കുന്ന സതീഷ് (31), വിഷ്ണു(22), സുനീഷ്(23) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മലമ്പുഴ കവ കാട്ടിനുള്ളിൽ നിന്ന്‌ പൊലീസ്‌ സംഘം ബുധനാഴ്‌ചയാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌.  ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി. മൂന്നുപേർ കൂടി പൊലീസ്‌ കസ്‌റ്റഡിയിലുണ്ടെന്നാണ്‌ സൂചന. നാലു പ്രതികളും കൊലപാതക സമയത്ത്‌ സ്ഥലത്ത്‌ ഉണ്ടായിരുന്നതായി ഡിവൈഎസ്‌പി വി കെ രാജു പറഞ്ഞു. ഇവർ കേസിൽ പങ്കാളികളാണ്‌. കൂടുതൽ പ്രതികളുണ്ടോയെന്ന്‌ അന്വേഷിച്ചു വരുന്നു. നാലു പ്രതികളെയും വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കുമെന്നും ഡിവൈഎസ്‌പി പറഞ്ഞു. അറസ്‌റ്റിലായ സുനീഷാണ്‌ പ്രതികളുടെ ബൈക്കുകൾ ഒളിപ്പിക്കാൻ സഹായിച്ചത്‌. കേസിൽ നേരത്തേ അറസ്‌റ്റിലായ സുജീഷിന്റെ സഹോദരദാണ്‌. എഫ്ഐആറിൽ പേരുള്ള ആർഎസ്‌എസുകാരൻ സിദ്ധാർഥന്റെ സഹോദരനാണ്‌ ശിവരാജൻ. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത ആർഎസ്‌എസുകാരായ നവീൻ(38), ശബരീഷ്‌(30),  അനീഷ്‌(29), സുജീഷ്‌(27) എന്നീ പ്രതികളെ വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. ഇവരെ ആലത്തൂർ ജയിലിലേക്ക്‌ മാറ്റി. വെള്ളിയാഴ്‌ച കസ്‌റ്റഡി അപേക്ഷ നൽകുമെന്ന്‌ പൊലീസ്‌ അറിയിച്ചു. Read on deshabhimani.com

Related News