ഷഹനയ്‌ക്ക് ജീവിതം നഷ്ടമായത് പിറന്നാള്‍ ദിനത്തില്‍



കോഴിക്കോട്> നടിയും മോഡലുമായ ഷഹനയ്‌ക്ക് ജീവിതം നഷ്‌ടമായത് 22-ാം പിറന്നാള്‍ ദിനത്തില്‍. ഭര്‍ത്താവിനൊപ്പം പറമ്പില്‍ ബസാറിലെ വീട്ടില്‍ താമസിക്കുമ്പോഴാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കാസര്‍കോട് ചെറുവത്തൂര്‍ വലിയപൊയില്‍ അല്‍ത്താഫിന്റെ മകളാണ്.   ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. ഷഹന താമസിച്ചിരുന്ന പറമ്പില്‍ ബസാറിലെ വീടിന്റെ ഉടമസ്ഥനാണ് വീട്ടില്‍ നിന്ന് ബഹളവും കരച്ചിലും കേള്‍ക്കുന്നുണ്ടെന്ന് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതെന്ന് എസിപി കെ സുദര്‍ശനന്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസുകാര്‍ വീട്ടിലേക്ക് തിരിച്ചു. ബഹളം കേട്ടെത്തിയ സമീപവാസികള്‍ കണ്ടത് സജാദിന്റെ മടിയില്‍ ബോധമില്ലാതെ കിടക്കുന്ന ഷഹനയെയാണ്. പൊലീസ് എത്തുമ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.    ഷഹനയ്‌ക്ക് ബോധമില്ലെന്നായിരുന്നു അയല്‍ക്കാരോട് സജാദ് അറിയിച്ചത്. പൊലീസിനോട് മാത്രമാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചതായി പറഞ്ഞത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചയുടന്‍ മരിച്ചതായി അറിയിക്കുകയായിരുന്നു. ലോക്‌ഡൗണ്‍ കാലത്ത് സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം ദിവസങ്ങള്‍ക്ക് മുമ്പാണ് ലഭിച്ചത്. ഇത് ആവശ്യപ്പെട്ട് തര്‍ക്കം പതിവായിരുന്നെന്ന് പൊലീസ് അറിയിച്ചു.  ഒന്നരവര്‍ഷം മുമ്പായിരുന്നു വിവാഹം. ബന്ധുവഴി വന്ന വിവാഹാലോചനയില്‍ ഷഹനയുടെ വീട്ടുകാര്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതിനാല്‍ വേണ്ടെന്നുവയ്ക്കുകയും എന്നാല്‍ ഇരുവരും ഇഷ്ടത്തിലാവുകയുമായിരുന്നു. ഷഹനയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു വിവാഹം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.  ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.   Read on deshabhimani.com

Related News