ഇടുക്കിയിൽ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊന്നു
ഇടുക്കി > ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജീനിയറിങ് ഏഴാം സെമസ്‌റ്റർ വിദ്യാര്‍ഥി കണ്ണൂര്‍ തളിപ്പറമ്പ് പാൽകുളങ്ങര ആതിര നിവാസിൽ (അദ്വൈതം) രാജേന്ദ്രന്റെ മകൻ ആർ ധീരജ് ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ മറ്റൊരു വിദ്യാർഥിയെ ഇടുക്കി മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ തോളെല്ലിനും ഗുരുതരമായി പരിക്കുണ്ട്. കോൺഗ്രസ് ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ള നിഖിൽ പൈലി എന്ന യൂത്ത് കോൺഗ്രസ് ക്രിമിനലാണ് ധീരജിനെ കുത്തിയതെന്ന് സ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികൾ പറഞ്ഞു.യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റാണ് നിഖിൽ. നിഖിൽ ആണ് കുത്തിയതെന്ന് പൊലീസും സ്‌ഥിരീകരിച്ചു. കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർഥിയും കെഎസ്‌യുവിന്റെ ഒരു ഭാരവാഹിയും അക്രമിസംഘത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന് എസ്‌എഫ്‌ഐ നേതാക്കൾ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസും സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ യും പറഞ്ഞു. കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ പ്രവർത്തകരെ നേരിടാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പുറത്തു നിന്നും എത്തിക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ധീരജിന്റെ നെഞ്ചിലാണ് കുത്തേറ്റത്. കുത്തീവീഴ്‌ത്തിയ ഉടൻ നിഖിൽ പൈലിയും കൂടെയുണ്ടായിരുന്നവരും ഓടി രക്ഷപെട്ടു. സമീപത്തെ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പോവുകയായിരുന്ന ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്റെ വാഹനത്തിലാണ് ധീരജിനെയും പരിക്കേറ്റ് മറ്റു വിദ്യാർഥികളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. നിഖിൽ പൈലി ഓടിപ്പോകുന്നത് കണ്ടതായി ജില്ലാ പഞ്ചായത്തംഗം കെ ജി സത്യനും പറഞ്ഞു. എൽഐസി ഏജൻറാണ് ധീരജിന്റെ അച്‌ഛൻ രാജേന്ദ്രൻ്റെ. കൂവോട് ആയുർവേദ ആശുപത്രി നഴ്സ് പുഷ്കലയാണ് അമ്മ. സർ സയ്യിദ് കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി അദ്വൈതാണ് സഹോദരൻ. ഒന്നര വർഷം മുമ്പാണ് ഇവർ തളിപ്പറമ്പിൽ താമസമാക്കിയത്. അച്ഛൻ തിരുവനന്തപുരം സ്വദേശിയും അമ്മ വലിയ അരീക്കമല സ്വദേശിയുമാണ്. Read on deshabhimani.com