അർധ അതിവേഗ പാത: സൃഷ്‌ടിക്കുന്നത്‌ ‘രാഷ്‌ട്രീയ' എതിർപ്പ്‌



തിരുവനന്തപുരം > സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ അർധ അതിവേഗ പാതയ്‌ക്കെതിരെ കോൺഗ്രസും ബിജെപിയും സൃഷ്‌ടിക്കുന്നത്‌ "രാഷ്‌ട്രീയ' എതിർപ്പ്‌. പദ്ധതിയിൽ പ്രശ്നമൊന്നുമില്ലെന്നറിഞ്ഞിട്ടും  ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പുകയാണ്‌ ഇവർ. ഭാവി കേരളത്തിന്‌ ലഭിക്കാവുന്ന നേട്ടത്തെ പരിഗണിക്കാതെ ചില മാധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സാമ്പത്തിക ബാധ്യത പരിശോധിക്കണം എന്ന്‌ കേന്ദ്രം പറഞ്ഞത്‌ ‘പദ്ധതി നിലയ്‌ക്കുന്നു’ എന്ന്‌ വാർത്തയാക്കി. പദ്ധതി യാഥാർഥ്യമായാൽ സർക്കാരിന്‌ കിട്ടാവുന്ന ‘ക്രഡിറ്റ്‌ ’ ഭയന്നാണ്‌ കോൺഗ്രസും ബിജെപിയും എതിർക്കുന്നത്‌. വികസന, വിനോദസഞ്ചാര, തൊഴിൽ മേഖലയിലുണ്ടാകുന്ന കുതിപ്പിനെയാണ്‌ ഇവർ തടയുന്നത്‌. ഭൂമി ഏറ്റെടുക്കലും കെട്ടിടങ്ങൾ പൊളിക്കലും കുറയ്‌ക്കാനും നഷ്‌ടപരിഹാരം പരമാവധി നൽകാനുമാണ്‌ സർക്കാർ തീരുമാനം. കാൽലക്ഷത്തോളം കെട്ടിടം പൊളിക്കേണ്ടിയിരുന്നിടത്ത്‌ ഒമ്പതിനായിരത്തോളമാക്കി. പാടങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിച്ചാണ്‌ രൂപരേഖ. തുരങ്കം നിർമിച്ച്‌ സ്ഥലമേറ്റെടുക്കൽ കുറയ്‌ക്കും. പ്രതിപക്ഷ നേതാവായിരിക്കെ രമേശ്‌ ചെന്നിത്തല 2020 നവംബറിൽ മുഖ്യമന്ത്രിക്ക്‌ നൽകിയ കത്തിൽ പറഞ്ഞത്‌ വികസനത്തിന്‌ തങ്ങൾ എതിരല്ലെന്നാണ്‌. അടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷ ഉപനേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി  ‘പദ്ധതിയെ അല്ല എതിർക്കുന്നത്‌ സംശയം ദൂരികരിക്കണം’ എന്നായിരുന്നു പറഞ്ഞത്‌. പദ്ധതി ഉപേക്ഷിക്കണം എന്ന്‌ പറയുന്ന കേന്ദ്രമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും കേന്ദ്രസർക്കാരിനോട്‌ ഇത്‌ ആവശ്യപ്പെടുന്നില്ല. എതിർപ്പുകളുയർന്ന നാലുവരിപ്പാതകളും ഗെയിൽ വാതക ലൈനും അടക്കമുള്ള പദ്ധതി ജനപിന്തുണയോടെ പൂർത്തിയാക്കിയ എൽഡിഎഫ്‌ സർക്കാർ സിൽവർ ലൈനും ഇതേ പാതയിൽ യാഥാർഥ്യമാക്കും. Read on deshabhimani.com

Related News