കൊച്ചി തുറമുഖത്ത് സീ പ്ലെയ്ന്‍ ബര്‍ത്ത് തുറന്നു
കൊച്ചി കൊച്ചി തുറമുഖത്ത് വികസനത്തിന്റെ പുതിയ ചുവടുവയ്‌പായി സീ പ്ലെയ്ൻ ബർത്ത് ആരംഭിച്ചു. ബർത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സ്പൈസ് ജെറ്റിന്റെ സീ പ്ലെയ്ൻ തുറമുഖത്ത് നങ്കൂരമിട്ടു. ഗോവയിൽനിന്ന് മാലിയിലേക്ക് പോകുന്ന വിമാനം ഇന്ധനം നിറയ്ക്കുന്നതിനായാണ് കൊച്ചി തുറമുഖത്ത് എത്തിയത്. 18ന് പകൽ 11.30ന് എത്തിയ വിമാനം 975 ലിറ്റർ ഏവിയേഷൻ ടർബയ്ൻ ഇന്ധനവും (എടിഎഫ്) അവശ്യസാധനങ്ങളും നിറച്ചശേഷം 12.45ന് തുറമുഖം വിട്ടു. ഇതേദിവസംതന്നെ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽനിന്ന് ഗുജറാത്തിലെ ഹാസിറ തുറമുഖത്തേക്ക് ബിപിസിഎലിന്റെ അക്രിലിക് ആസിഡ് കയറ്റി അയക്കുകയും ചെയ്തു. കൊച്ചി തുറമുഖത്തുനിന്ന് ടാങ്ക് കണ്ടെയ്നർ അയക്കുന്നത് ആദ്യമായാണ്. പ്രമുഖ ഇന്ത്യൻ തുറമുഖങ്ങളിൽ ആദ്യമായി എൽഎൻജി ബങ്കറിങ് ആരംഭിച്ച കൊച്ചി തുറമുഖം ഇതോടെ സീ പ്ലെയ്ൻ ബങ്കറിങ് ബിസിനസിലേക്കും കടന്നിരിക്കുകയാണെന്നും കര, വ്യോമ, ജല ഗതാഗതസൗകര്യമുള്ള സംയോജിത ചരക്കുനീക്ക സേവന ദാതാക്കളായിരിക്കുകയാണെന്നും കൊച്ചി തുറമുഖ ട്രസ്റ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. Read on deshabhimani.com