പൊളിക്കൽ നയം : ഒരു കോടി വാഹനക്കച്ചവടം; സ്റ്റീൽ കൊള്ള ; നയത്തിന്റെ ഗുണഭോക്താക്കൾ വാഹന നിർമാതാക്കൾ



തിരുവനന്തപുരം ഒരു കോടിയിലധികം വാഹനം വിൽക്കാനും അത്രത്തോളം പഴയവ പൊളിക്കാനും അവസരമൊരുക്കി കേന്ദ്രത്തിന്റെ ‘വാഹനം പൊളിക്കൽ നയം’.  ഫിറ്റ്നസ്‌ പരിശോധനയ്‌ക്കുള്ള മാർഗനിർദേശം പുറത്തിറക്കിയതോടെ ലക്ഷ്യത്തിലും കൂടുതൽ വാഹനം പൊളിക്കാമെന്നാണ്‌ കമ്പനികളുടെ കണക്കുകൂട്ടൽ. കേരളമുൾപ്പെടെ ആറ്‌ സംസ്ഥാനത്തിലെ വിൽപ്പനയും പൊളിക്കലുമാണ്‌ ലക്ഷ്യമിടുന്നത്‌. 30 ലക്ഷത്തോളം വാഹനം കേരളത്തിൽമാത്രം പൊളിക്കാനുണ്ടാകും. പതിനഞ്ച്‌ വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ 2023 ഏപ്രിൽമുതലും 20 വർഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങൾ 2024 ജൂൺമുതലും പൊളിക്കണം.  യന്ത്രവൽക്കൃത പരിശോധന (എടിഎസ്‌) ജയിച്ച വാഹനങ്ങളേ നിരത്തിലറക്കാനാകൂ. പുതിയ ‘ഫിറ്റ്‌നസ്‌ ’ കടമ്പ കടക്കാനും എളുപ്പമാകില്ല. ഹെഡ്‌ലൈറ്റിനകത്തെ ഈർപ്പം, വിൻഡ്‌സ്‌ക്രീനിന്റെ നിറം, ഹോണിന്റെ ശബ്ദത്തിന്റെ അളവും ശേഷിയും തുടങ്ങി  40 തരം പരിശോധനയാണ്‌ നടത്തുക. സമ്പൂർണ അറ്റകുറ്റപ്പണിയും മിനുക്കലും നടത്തിയാലും രക്ഷപ്പെടണമെന്നില്ല. ഇതിലെല്ലാം ജയിക്കണം. പരമാവധി രണ്ട്‌ അവസരം. അതുകഴിഞ്ഞാൽ പൊളിക്കണം. 500 എടിഎസ്‌ യൂണിറ്റും 70 പൊളിക്കൽ കേന്ദ്രവും സ്ഥാപിക്കാൻ നടപടി തുടങ്ങി. പഴയ സ്റ്റീൽ യഥേഷ്ടം ലഭിക്കുമെന്നതിനാൽ വാഹന നിർമാതാക്കൾക്കാകും നയം ഏറ്റവും ഗുണംചെയ്യുക. വാഹന നിർമാണത്തിന്‌ 25 ശതമാനം പഴയ സ്റ്റീലാണ്‌  ഉപയോഗിക്കുന്നത്‌. ഇന്ത്യയിൽ വേണ്ടത്ര ലഭ്യമല്ല.  23,000 കോടി രൂപയുടെ പഴയ സ്റ്റീൽ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന്‌ വാഹന നിർമാണക്കമ്പനികൾ കേന്ദ്രത്തിന്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. 30 ശതമാനം വിലവർധനയുണ്ടായി. കടുത്ത മത്സരമുള്ളതിനാൽ വാഹനവില ക്രമാതീതമായി വർധിപ്പിക്കാനുമാകില്ല. നഷ്ടം പേറേണ്ടിവരുന്നത്‌ പതിവുപോലെ സംസ്ഥാനങ്ങളാകും. പൊളിക്കാൻ കൊടുക്കുന്നവർക്ക്‌ പുതിയ വാഹനം വാങ്ങാൻ പ്രഖ്യാപിച്ച നികുതി ഇളവ്‌, രജിസ്‌ട്രേഷൻ ഫീസ്‌ ഒഴിവാക്കൽ തുടങ്ങിയവ സംസ്ഥാനങ്ങളുടെ ചുമലിലായേക്കും. Read on deshabhimani.com

Related News