സ്‌കൂളും തുറക്കും ; അധ്യാപകരും മറ്റു ജീവനക്കാരും വീട്ടുകാരും വാക്സിൻ എടുക്കണം



തിരുവനന്തപുരം സംസ്ഥാനത്ത്‌ സ്‌കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദഗ്ധരുമായി ചർച്ച നടക്കുന്നുണ്ട്. ഈ മാസം  തയ്യാറെടുപ്പുകൾ നടത്തി അടുത്തമാസം തുറക്കാനാകുമെന്ന്‌ കരുതുന്നു. ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് കോവിഡ് മാറുന്നുവെന്ന വിലയിരുത്തലിലാണിത്‌. സ്‌കൂളുകൾ തുറക്കുന്നതിന്‌ മുന്നോടിയായി അധ്യാപകരും അനധ്യാപകരും കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരും വാക്സിനെടുക്കണം. കുട്ടികളുടെ വീട്ടിലുള്ളവരും നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം. കുട്ടികളിലും ചിലർക്കൊക്കെ രോഗം വന്നിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ അവരിലും സിറോ പ്രിവിലൻസ്‌ സർവേ നടത്തും. കോളേജുകൾ തുറക്കുന്നതിനാൽ എല്ലാ വിദ്യാർഥികളും  വാക്സിൻ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്.  വാക്സിനേഷന് സൗകര്യമൊരുക്കും. തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുടെയോ ആശാ പ്രവർത്തകരുടെയോ സേവനം തേടണം. വാക്സിനേഷന്‌ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നേതൃത്വം നൽകും. സർവകലാശാലകളിൽ വാക്സിൻ എടുക്കാത്ത വിദ്യാർഥികളുടെയും അധ്യാപകരുടെയും കണക്ക്‌ ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നൽകും. തുടർന്ന്‌ അവിടെത്തന്നെ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. ആരും വാക്സിനെടുക്കാതെ മാറി നിൽക്കരുത്‌. കോവിഡ്  ഭീഷണി അവഗണിക്കാനാകില്ല.  എല്ലാ മുൻകരുതലും പാലിച്ച്‌ സുരക്ഷാകവചം തകരാതെ നോക്കണം.  വ്യവസായ, -വ്യാപാര മേഖലകളുടെ പുനരുജ്ജീവനം അടിയന്തരമായി നടപ്പിലാക്കാനുള്ള ഇടപെടലുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.     Read on deshabhimani.com

Related News