സ്‌കൂൾ ഉച്ചഭക്ഷണം ; പാചകത്തൊഴിലാളികളുടെ അന്നംമുട്ടിച്ച്‌ കേന്ദ്രം



തിരുവനന്തപുരം   ഓണറേറിയത്തിനുള്ള വിഹിതം നൽകാതെ സ്‌കൂൾ പാചകത്തൊഴിലാളികളുടെ അന്നംമുട്ടിച്ച്‌ കേന്ദ്ര സർക്കാർ. കേന്ദ്രാവിഷ്‌കൃത പദ്ധതിയായതിനാൽ കേന്ദ്രവിഹിതവുംകൂടി ചേർത്താണ് സംസ്ഥാനം ഓണറേറിയം നൽകുന്നത്. എന്നാൽ, രണ്ടാം ഗഡുവിഹിതം കേന്ദ്രം ഇതുവരെ നൽകിയിട്ടില്ല. നടപ്പുവർഷം പദ്ധതിക്ക്‌ 292.54 കോടി രൂപ കേന്ദ്രം നൽകണം. അനുവദിച്ചത്‌ 167.38 കോടിമാത്രം. സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും125.16 കോടി രൂപ അനുവദിച്ചിട്ടില്ല. ഇതിനുള്ള പ്രൊപ്പോസൽ അഞ്ചുവട്ടമാണ് കേന്ദ്രം മടക്കിയത്. സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ 13,611 തൊഴിലാളികളാണുള്ളത്‌. പ്രവൃത്തിദിനം 600 രൂപ മുതൽ 675 രൂപവരെയാണ് ഓണറേറിയം. മാസം 12,000 രൂപമുതൽ 13,500 രൂപവരെ  ലഭിക്കും. രാജ്യത്തെ ഏറ്റവുമുയർന്ന നിരക്കാണ്‌ ഇത്‌. 1000 രൂപയാണ്‌ കേന്ദ്ര സർക്കാർ നിഷ്‌കർഷിച്ചത്‌. കേന്ദ്ര വിഹിതം വൈകിപ്പിക്കുന്ന അസാധാരണ സാഹചര്യത്തിലും തൊഴിലാളികൾക്ക് നവംബർവരെ പൂർണമായും ഡിസംബറിൽ ഭാഗികമായും ഓണറേറിയം സംസ്ഥാനം നൽകി. ഇതിനുമാത്രം 106 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ ഏപ്രിലിലും മേയിലും 2000 രൂപ വീതം സമാശ്വാസമായും നൽകി. ഇതിന്‌ 5.5 കോടി രൂപ അധികമായി അനുവദിച്ചു. ഡിസംബറിലെയും ജനുവരിയിലെയും വേതനം നൽകാൻ 55.05 കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News