ജനനവും മരണവും പ്രഥമാധ്യാപകർക്കും അറിയിക്കാം



തിരുവനന്തപുരം> ജനനവും മരണവും അറിയിക്കാൻ ഗവ. സ്‌കൂളുകളിലെ പ്രഥമാധ്യാപകരെയും ചുമതലപ്പെടുത്തി വിജ്ഞാപനമായി. അംഗീകാരമുള്ള സാമൂഹ്യാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ എന്നിവർക്കും അറിയിക്കാനുള്ള  ചുമതല നൽകിയിട്ടുണ്ട്‌. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ്‌ നടപടി. രാജ്യത്ത്‌ ജനനവും മരണവും കൃത്യമായി രജിസ്റ്റർ ചെയ്യുന്നില്ലെന്ന പരാതിയുമായി ഒരു സംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജനനവും മരണവും അറിയിക്കാൻ പ്രത്യേക വ്യക്തികളെ ചുമതലപ്പെടുത്താമെന്ന് 1969ലെ ജനന മരണ രജിസ്‌ട്രേഷൻ നിയമത്തിലുണ്ട്. സാമൂഹ്യാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, സർക്കാർ സ്‌കൂളിലെ പ്രഥമാധ്യാപകർ എന്നിവരെ ചുമതലപ്പെടുത്താമെന്ന് സുപ്രീംകോടതി 2009ൽ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം സ്‌കൂൾ പരിധിയിൽ ജനനവും മരണവും നടന്നാൽ  പ്രഥമാധ്യാപകർക്ക്‌ ജനനമരണ രജിസ്‌ട്രേഷൻ ചുമതലയുള്ള തദ്ദേശസ്ഥാപന സെക്രട്ടറിമാരെ അറിയിക്കാം. ഇവർ വാക്കാൽ അറിയിച്ചാലും ഉടൻ അന്വേഷിച്ച്‌ രജിസ്റ്റർ ചെയ്‌തുവെന്ന്‌ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സെക്രട്ടറിമാർക്കാണ്‌. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ജനനമരണങ്ങൾ കൃത്യമായി രജിസ്റ്റർ ചെയ്യുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ്‌. കേരളത്തിൽ ജനന–- മരണ രജിസ്‌ട്രേഷൻ കൃത്യമാണ്‌.   Read on deshabhimani.com

Related News