ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക്; വിവാദ ഉത്തരവ് എസ്ബിഐ പിൻവലിച്ചു



തിരുവനന്തപുരം ഗർഭിണികൾക്ക്‌ നിയമന വിലക്ക്‌ ഏർപ്പെടുത്തിയ ഉത്തരവ്‌ എസ്‌ബിഐ പിൻവലിച്ചു. മൂന്നുമാസത്തിൽ കൂടുതൽ ഗർഭിണികളായവർക്ക്‌ പ്രസവിച്ച്‌ നാലുമാസം കഴിഞ്ഞേ നിയമനം നൽകാവൂ എന്ന ഉത്തരവാണ്‌ പിൻവലിച്ചത്‌. ഉത്തരവ്‌ സ്‌ത്രീവിരുദ്ധമാണെന്ന വാർത്തകളെ തുടർന്നാണ്‌ തീരുമാനമെന്ന്‌ ബാങ്ക്‌ വാർത്താക്കുറിപ്പിൽ പറഞ്ഞു. നിന്ദ്യമായ മാർഗനിർദേശമാണിതെന്ന്‌ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്‌ അയച്ച കത്തിൽ സിഐടിയു ചൂണ്ടിക്കാട്ടി.  ബെഫി വനിതാ സബ്‌കമ്മിറ്റി, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, കെഎംസിഎസ്‌യു തുടങ്ങിയ സംഘടനകളും ഉത്തരവിനെതിരെ രംഗത്തെത്തി.  അന്നും തിരുത്തിച്ചത്‌ 
ദേശാഭിമാനി ഗർഭിണികൾക്ക്‌ ജോലിയും ഉദ്യോഗക്കയറ്റവും തടഞ്ഞുള്ള 2009ലെ എസ്‌ബിഐ ഉത്തരവും തിരുത്തിക്കാൻ മുന്നിൽനിന്നത്‌ ദേശാഭിമാനി. വിവാദ സർക്കുലറിലെ തീരുമാനങ്ങൾ സംബന്ധിച്ച വാർത്ത 2009 ആഗസ്‌ത്‌ നാലിന്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ചു. എസ്‌ബിഐക്കുപുറമെ അസോസിയേറ്റ്‌ ബാങ്കുകൾക്കും ഉത്തരവ്‌‌ ബാധകമായിരുന്നു.  തുടർന്ന്‌ സംസ്ഥാനത്താകെ വലിയ പ്രതിഷേധം ഉയർന്നു. അന്നത്തെ എൽഡിഎഫ്‌ സർക്കാരും മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനും ശക്തമായി ഇടപെട്ടതോടെ തീരുമാനം തിരുത്താൻ എസ്‌ബിഐ നിർബന്ധിതരായി.  അന്ന്‌ തിരുത്തിയിറക്കിയ മാർഗരേഖയാണ്‌ ഇപ്പോൾ ഭേഗതി ചെയ്‌ത്‌ ലോക്കൽ ഹെഡ്‌ ഓഫീസുകൾക്ക്‌ അയച്ചത്‌. Read on deshabhimani.com

Related News