ഗൂഢാലോചനയ്‌ക്കുപിന്നിൽ പി സി ജോർജും നന്ദകുമാറും അജി കൃഷ്‌ണനും: സരിത



കൊച്ചി > സ്വർണക്കടത്ത്‌ വിവാദത്തിലേക്ക്‌ മുഖ്യമന്ത്രിയെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും അതുകൊണ്ടാണ്‌ തനിക്ക്‌ ജാമ്യം കിട്ടാത്തതെന്നും അന്ന്‌ ജയിലിൽവച്ച്‌ സ്വപ്‌ന സുരേഷ്‌ തന്നോട്‌ പറഞ്ഞതായി സരിത എസ്‌ നായർ വെളിപ്പെടുത്തി. ഇപ്പോഴത്തെ വിവാദങ്ങൾക്കും ഗൂഢാലോചനയ്ക്കുംപിന്നിൽ പി സി ജോർജ്‌, ക്രൈം നന്ദകുമാർ, എച്ച്‌ആർഡിഎസിലെ അജി കൃഷ്‌ണൻ എന്നിവരാണെന്നും സരിത വാർത്താ ലേഖകരോട്‌ പറഞ്ഞു. സ്വപ്‌ന മറച്ചുവയ്‌ക്കുന്ന പലതും തനിക്ക്‌ അറിയാമെന്നും ഗൂഢാലോചനക്കേസിൽ രഹസ്യമൊഴി നൽകിയശേഷം അതുപറയാമെന്നും സരിത പറഞ്ഞു. സ്വപ്‌നയുടെ കൈയിൽ ഒരു തെളിവുമില്ല. സ്വപ്‌ന പറയുന്ന ആരോപണങ്ങൾക്കുപിന്നിൽ ഒരു രാഷ്‌ട്രീയപാർടിയാണ്‌.  സ്വർണക്കടത്തിൽ സ്വപ്‌ന ചെറിയ മീനാണ്‌. ആർക്കുവേണ്ടിയാണ്‌ സ്വർണം കൊണ്ടുവന്നതെന്ന്‌ അവർ വ്യക്തമാക്കണം.  തനിക്കറിയാം ആർക്കുവേണ്ടിയാണ്‌ കൊണ്ടുവന്നതെന്ന്‌. സ്വപ്‌ന തുടർച്ചയായി സ്വർണം കൊണ്ടുവന്നത്‌ ഒരേ വ്യക്തിക്കുവേണ്ടിയാണ്‌. എല്ലാ ജില്ലയിലും വിവിധ രാജ്യങ്ങളിലും ബിസിനസുള്ള ജ്വല്ലറി ഗ്രൂപ്പിനുവേണ്ടിയാണ്‌ സ്വപ്‌ന സ്വർണം കൊണ്ടുവന്നത്‌. സ്വപ്‌നയുടെ രഹസ്യമൊഴി ലഭിക്കണമെന്ന അപേക്ഷ തള്ളിയ സെഷൻസ്‌ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സരിത പറഞ്ഞു. Read on deshabhimani.com

Related News