ട്രാൻസ്‌ ദമ്പതികളായ സിയയ്‌ക്കും സഹദിനും കുഞ്ഞ്‌ പിറന്നു



കോഴിക്കോട്‌ > ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്‌ക്കും സഹദിനും കുഞ്ഞ് പിറന്നു. കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി സുഹൃത്തുക്കളും രംഗത്തുണ്ട്. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു. തീർത്തും അവിശ്വസനീയമെന്ന്‌ തോന്നാവുന്ന കഥയാണ്‌ തിരുവനന്തപുരം സ്വദേശിയായ സഹദും മലപ്പുറത്തുകാരിയായ സിയ പവലും ലോകത്തോട്‌ പറയുക. സ്വാഭാവിക രീതിയിലായിരുന്നു സിയാദിന്റെ ഗർഭധാരണം. പെൺകുഞ്ഞോ അതോ ആൺകുഞ്ഞോ പ്രതീക്ഷയെന്ന ചോദ്യത്തിന്‌ നർത്തകിയായ സിയയുടെ ഉത്തരമിങ്ങനെ. ‘‘ആണായാലും പെണ്ണായാലും ഒരേ സന്തോഷത്തോടെ ഞങ്ങൾ ഏറ്റുവാങ്ങും. ഭാവി ജീവിതത്തിൽ അവർ ലിംഗമാറ്റം തെരഞ്ഞെടുത്താലും ആഗ്രഹത്തിനൊപ്പം ഞങ്ങളുണ്ടാവും. മതവും ജാതിയും ലിംഗവിവേചനവും ഇല്ലാതെ കുഞ്ഞ്‌ വളരട്ടെ’’. കുഞ്ഞിനെ ദത്തെടുക്കുന്നതിലുള്ള സങ്കീർണമായ നിയമനടപടികളാണ്‌ സ്വാഭാവിക ഗർഭധാരണത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണത്തിന്‌ ഈ പങ്കാളികളെ പ്രേരിപ്പിച്ചത്‌. സിയ പെണ്ണാവാനും സഹദ്‌ ആണാവാനുമുള്ള ഹോർമോൺ ചികിത്സയിലായിരുന്നു അപ്പോൾ. ശാരീരിക പരിശോധനകൾക്കുശേഷം സ്വാഭാവിക ഗർഭധാരണം സാധ്യമാണെന്ന്‌ ഡോക്‌ടർമാർ വിധിച്ചതോടെയാണ്‌ ഇരുവരും ചികിത്സ നിർത്തിവെച്ച്‌ ഒരുക്കം തുടങ്ങിയത്‌. സഹദ്‌ മാറിടം ശസ്‌ത്രക്രിയയിലൂടെ നീക്കിയിരുന്നു. പ്രസവശേഷം സഹദിന്റെ ഗർഭപാത്രം നീക്കംചെയ്യും. സഹദിന്റെ കുടുംബവും സിയയുടെ സഹോദരിയും ഭർത്താവും അനേകം സുഹൃത്തുക്കളും പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്‌. ഭരതനാട്യത്തിൽ ഡോക്‌ടറേറ്റ്‌ സ്വപ്‌നം കാണുന്ന സിയ വിദൂരവിദ്യാഭ്യാസത്തിലൂടെ പഠനം പുനരാരംഭിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്‌ സഹദ്‌. Read on deshabhimani.com

Related News