നേതാക്കൾക്കെതിരെ രൂക്ഷവിമർശവുമായി ലീഗ്‌ അധ്യക്ഷൻ



കോഴിക്കോട്‌ മുസ്ലിംലീഗ്‌ സംസ്ഥാന കൗൺസിൽ യോഗത്തിൽ നേതാക്കൾക്കെതിരെ  രൂക്ഷവിമർശവുമായി സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ. പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ നേതാക്കൾക്കിടയിൽ അഭിപ്രായഭിന്നത ഉടലെടുത്ത സാഹചര്യത്തിലാണ്‌ പ്രസിഡന്റ്‌ അതൃപ്‌തി പ്രകടിപ്പിച്ചത്‌. ഒറ്റ നിലപാടേ പാർടിക്ക്‌ പാടുള്ളു. അഭിപ്രായം ഒരുപോലെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലീഗ്‌ നിലപാട്‌ ഏകസ്വരത്തിലായിരിക്കണം. അണികളിൽ ആശയക്കുഴപ്പമുണ്ടാക്കരുത്‌. നേതാക്കൾക്ക്‌ വ്യത്യസ്‌ത അഭിപ്രായമുണ്ടായാൽ  സമൂഹമാധ്യമങ്ങളിൽ പ്രവർത്തകർ ഏറ്റുമുട്ടുന്ന സാഹചര്യമൊരുക്കും. സമുദായത്തിൽ ഐക്യം നിലനിർത്തണമെങ്കിൽ ആദ്യം സംഘടനക്കുള്ളിൽ ഐക്യമുണ്ടാകണം. ലീഗ് സംസ്ഥാന കൗൺസിലിലെ അധ്യക്ഷ പ്രസംഗത്തിലാണ് നേതാക്കൾക്കെതിരെ തുറന്നടിച്ചത്‌.  പോപ്പുലർ ഫ്രണ്ട്‌ നിരോധനം സ്വാഗതംചെയ്ത് എം കെ മുനീർ രംഗത്തുവന്നിരുന്നു. എന്നാൽ നിരോധനമല്ല,  ആശയപരമായ ഒറ്റപ്പെടുത്തലാണ് വേണ്ടതെന്ന് പി എം എ സലാം പറഞ്ഞു. മുനീർ നിലപാട് മാറ്റിയെന്നും സലാം പറഞ്ഞു. ഇത്‌ തള്ളിക്കൊണ്ട്‌ താൻ നിലപാട് മാറ്റുന്ന ആളല്ലെന്നും ഒരു ബാപ്പയ്ക്ക് ജനിച്ചവനാണെന്നും മുനീർ ആക്ഷേപിച്ചു. അതിനിടെ പോപ്പുലർഫ്രണ്ട്‌ പ്രവർത്തകരെ ലീഗിലേക്ക് ക്ഷണിച്ച കെ എം ഷാജിയുടെ നിലപാടും വിവാദമായി. ഇതെല്ലാം സൃഷ്ടിച്ച ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് സാദിഖലി തങ്ങളുടെ വിമർശം. Read on deshabhimani.com

Related News