എസ്‌ ആർ ശക്തിധരന് സ്വദേശാഭിമാനി–കേസരി പുരസ്കാരം



തിരുവനന്തപുരം എറണാകുളം മഹാരാജാസിലെ അനുഭവക്കരുത്തുമായി കൊച്ചിയിൽ നിന്ന്‌ തലസ്ഥാനത്ത്‌ എത്തി ഒട്ടേറെ സ്‌കൂപ്പുകൾ മലയാളികൾക്ക്‌ നൽകിയ പത്രപ്രവർത്തകനാണ്‌ എസ്‌ ആർ എസ്‌ എന്ന എസ്‌ ആർ ശക്തിധരൻ. ദേശാഭിമാനി ദിനപത്രത്തിന്റെ  അസോസിയറ്റ് എഡിറ്ററായാണ്‌ വിരമിച്ചത്‌.  1968ലാണ് പത്രപ്രവർത്തന രംഗത്തെത്തുന്നത്. പച്ചാളം സ്വദേശിയായ ശക്തിധരൻ 1970ൽ ദേശാഭിമാനിയുടെ എറണാകുളം ജില്ലാ ലേഖകനായി. രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ കേന്ദ്രീകരിച്ച്‌ റിപ്പോർട്ടുകളെഴുതിയ അദ്ദേഹം എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഏറെക്കാലം പത്രപ്രവർത്തനം നടത്തി. തിരുവനന്തപുരം, തൃശൂർ പ്രസ്‌ക്ലബ് പ്രസിഡന്റ്, കേസരി ട്രസ്റ്റ് ചെയർമാൻ, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘകാലം ദേശാഭിമാനിക്കുവേണ്ടി നിയമസഭ റിപ്പോർട്ട് ചെയ്തു. പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ രാഷ്ട്രപതി കെ ആർ നാരായണൻ ആദരിച്ചു. പത്രപ്രവർത്തനരംഗത്തെ മികവിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. മൂന്നുവർഷം കേരള മീഡിയ അക്കാദമി ചെയർമാനായും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം ഹൗസിങ്‌ ബോർഡ്‌ ജങ്‌ഷനു സമീപം ശാന്തിനഗറിൽ ‘ശക്തിഗീത’ത്തിൽ താമസം. ഭാര്യ: ടി എസ്‌ ഗീത. മക്കൾ: ഷിനോ ശക്തി  (എറണാകുളം മാതിരപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക), പരേതനായ ഷിലിൻ ശക്തി. അശോകൻ ചരുവിൽ ചെയർമാനും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ എച്ച് ദിനേശൻ കൺവീനറും ഇ എം അഷ്‌റഫ്, എം എസ് ശ്രീകല എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. Read on deshabhimani.com

Related News