റബർ കർഷകരെ ചേർത്തുപിടിച്ച്‌ കേരളം ; വിലസ്ഥിരതാ ഫണ്ടായി 
നൽകിയത്‌ 
1807 കോടി



തിരുവനന്തപുരം റബർ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്ന നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുമ്പോൾ കർഷകരെ ചേർത്തുപിടിച്ച്‌ സംസ്ഥാന സർക്കാർ. റബർ വിലസ്ഥിരതാ ഫണ്ടായി സംസ്ഥാന സർക്കാർ ഫെബ്രുവരിവരെ വിതരണം ചെയ്‌തത്‌ 1807 കോടി രൂപ. അവസാന ബജറ്റിൽ 600 കോടി രൂപയാണ്‌ വകയിരുത്തിയത്‌. കിലോ റബറിന്‌ 170 രൂപയാണ്‌ സർക്കാർ താങ്ങുവില നിശ്‌ചയിച്ചത്‌. വിപണി വിലയും സർക്കാർ തീരുമാനിച്ച വിലയും തമ്മിലുള്ള വ്യത്യാസമാണ് വിലസ്ഥിരതാ ഫണ്ടിനത്തിൽ കർഷകരുടെ അക്കൗണ്ടിലെത്തുക. ആറു ലക്ഷത്തിലധികം കർഷകർക്കാണ്‌ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്‌. റബറിന്‌ മിനിമം താങ്ങുവില ഏർപ്പെടുത്തണമെന്ന കർഷകരുടെ ആവശ്യം തുടരെ അവഗണിച്ച്‌ വൻകിട ടയർ വ്യവസായികൾക്ക്‌ ഒത്താശചെയ്യുകയാണ്‌ കേന്ദ്രം. കഴിഞ്ഞദിവസം രാജ്യസഭയിൽ സിപിഐ എം കക്ഷിനേതാവ്‌ എളമരം കരീമിന്‌ നൽകിയ മറുപടിയിലും മിനിമം താങ്ങുവില ഏർപ്പെടുത്തില്ലെന്ന്‌ കേന്ദ്രമന്ത്രി ആവർത്തിച്ചു. കരിമ്പിനും പരുത്തിക്കും ഉൽപ്പാദനച്ചെലവിന്‌ ആനുപാതികമായി എല്ലാവർഷവും താങ്ങുവില പ്രഖ്യാപിക്കുമ്പോഴാണ്‌ ഈ അവഗണന. കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച റബർ മിത്രം പദ്ധതിയിലും രാജ്യത്തെ 70 ശതമാനത്തിലധികം റബർ ഉൽപ്പാദിപ്പിക്കുന്ന കേരളത്തെ തഴഞ്ഞു. പദ്ധതിക്കായി ടയർ വ്യവസായികളുടെ സംഘടന 1000 കോടിയും നബാർഡ്‌ അടക്കമുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ 5000 കോടിയുമാണ്‌ നീക്കിവച്ചത്‌. കർഷകന്‌ ഹെക്ടറിന്‌ 50,000 രൂപവരെയാണ്‌ ധനസഹായം. ഇത്‌ കേരളത്തിലെ കർഷകർക്കു നൽകാൻ കേന്ദ്രം കൂട്ടാക്കുന്നില്ല.   Read on deshabhimani.com

Related News