കോടിയേരിയിൽ ആർഎസ്‌എസ്‌ അക്രമം തുടരുന്നു; രക്‌തസാക്ഷി മന്ദിരം തകർത്തു



തലശേരി> കോടിയേരിയിൽ വീടും കൂത്തുപറമ്പ്‌ രക്തസാക്ഷി മധു സ്‌മാരകമന്ദിരവും ആർഎസ്‌എസുകാർ ആക്രമിച്ചു. കോടിയേരി വയൽ ‘തണലിൽ’ സി എച്ച്‌ സത്യനാഥന്റെ വീടിന്റെയും സിപിഐ എം അനന്തോത്ത്‌ ബ്രാഞ്ചാഫീസ്‌ പ്രവർ്ത്തിക്കുന്ന മധുസ്‌മാരകത്തിന്റെയും ജനൽചില്ലുകളുമാണ്‌ ചൊവ്വാഴ്‌ച പുലർച്ചെ തകർത്തത്‌. ഇടയിൽപീടികയിലെ സിപിഐ എം കൊടിമരവും നശിപ്പിച്ചു. ചൊവ്വാഴ്‌ച പുലർച്ചെ 12.15 ഓടെ ബൈക്കുകളിലെത്തിയ സംഘമാണ്‌ സത്യനാഥന്റെ വീടാക്രമിച്ചത്‌. മുഴുവൻ ജനൽ ചില്ലും പൊളിക്കുകയും വീട്ടുമുറ്റത്ത്‌ നിർത്തിയ സ്‌കൂട്ടർ കേടുവരുത്തുകയും ചെയ്‌തു. ഇതേ സംഘമാണ്‌ മധുസ്‌മാരകത്തിന്‌ മുന്നിലെ ജനൽചില്ലുകളും തകർത്തത്‌. തൊട്ടടുത്ത വീട്ടിലെ സിസിടവി ക്യാമറയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ട്‌. മൂന്ന്‌ ദിവസത്തിനിടെ കൊടിയേരി മേഖലയിൽ തുടർച്ചയായുണ്ടാവുന്ന നാലാമത്തെ ആർഎസ്‌എസ്‌ ആക്രമണമാണിത്‌. മഹിളഅസോസിയേഷൻ നേതാവും തലശേരി നഗരസഭ മുൻ സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയർമാനുമായ എം പി നീമയുടെ വീടിനും കഴിഞ്ഞ ദിവസം ബോംബേറുണ്ടായി.  മമ്പള്ളിക്കുന്നിൽ ബോംബേറിലും അക്രമത്തിലും കോടിയേരി പബ്ലിക്‌ ലൈബ്രറി പരിസരത്ത്‌ മർദനത്തിലുമായി അഞ്ചുപേർക്ക്‌ പരിക്കേറ്റിരുന്നു. സിപിഐ എമ്മിനെ പ്രകോപിപ്പിച്ച്‌ ബോധപൂർവം കുഴപ്പമുണ്ടാക്കാനാണ്‌ ശ്രമം. അക്രമമുണ്ടായ വീടും പാർടി ഓഫീസും എ എൻ ഷംസീർ എംഎൽഎ, സി കെ രമേശൻ, വി പി വിജേഷ്‌, പി പി ഗംഗാധരൻ എന്നിവർ സന്ദർശിച്ചു. Read on deshabhimani.com

Related News