കൊട്ടാരക്കരയിൽ ദേശാഭിമാനി ലേഖകനെ ആർഎസ്‌എസുകാരൻ വീട്ടിൽകയറി ആക്രമിച്ചു



കൊട്ടാരക്കര > മദ്യലഹരിയിലായിരുന്ന ആർഎസ്എസ് പ്രവർത്തകൻ ദേശാഭിമാനി എരിയാ ലേഖകനെ വീട്ടിൽകയറി ആക്രമിച്ചു. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ അണ്ടൂർ സുജി വിലാസത്തിൽ സുജി (42) കൊട്ടാരക്കര പൊലീസ് അറസ്റ്റുചെയ്‌തു. ആക്രമണത്തിൽ പരിക്കേറ്റ അണ്ടൂർ പ്രണവത്തിൽ ജി രംഗനാഥനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച രാത്രി 9.30 ന് അണ്ടൂർ പബ്ലിക്ക് ലൈബ്രറിക്ക് മുന്നിൽ ലൈബ്രറി സെക്രട്ടറിയായ രംഗനാഥൻ സുഹൃത്തുക്കളായ രാജിവ്കുമാർ, ഗിരിഷ് കുമാർ, അനൂപ് കുമാർ എന്നിവരോട്‌ സംസാരിച്ചുനിൽക്കവെ മദ്യലഹരിയിൽ കാറോടിച്ച് എത്തിയ സുജി ഇവരോട്‌ തട്ടിക്കയറി. പിന്നീട്‌ കാറിൽനിന്ന് ഇറങ്ങി രംഗനാഥനെ ആക്രമിക്കുകയായിരുന്നു. പൊലീസിൽ പരാതിപ്പെടാൻ വീട്ടിലേക്കു പോയ രംഗനാഥനെ പിന്തുർന്ന്‌ വീട്ടിൽക്കയറിയും ആക്രമിച്ചു. തടയാൻ ശ്രമിച്ച 12 വയസുകാരി മകൾ വിസ്‌മയയെയും കാലുകൊണ്ട്‌ തൊഴിച്ചുമാറ്റി. നിലവിളികേട്ട് നാട്ടുകാർ എത്തുന്നതുകണ്ടാണ്‌ ഇയാൾ ഇറങ്ങി ഓടിയത്‌. വിവരമറിഞ്ഞ്‌ എത്തിയ കൊട്ടാരക്കര പൊലീസ് പ്രതിയെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. Read on deshabhimani.com

Related News