വെള്ളക്കര വർധന: ദരിദ്ര കുടുംബങ്ങളെ ഒഴിവാക്കുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ



തിരുവനന്തപുരം> ബിപിഎൽ കുടുംബങ്ങൾക്ക് വെള്ളക്കര വർധന ബാധകമാകുകയില്ലെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിൻ നിയമസഭയിൽ വ്യക്തമാക്കി. 15,000 ലിറ്റർവരെ വെള്ളം സൗജന്യമായിതന്നെ ലഭ്യമാക്കും. ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെട്ട കുടുംബങ്ങൾ ഉൾപ്പെടെ ദുർബല വിഭാഗങ്ങൾക്ക്‌ സൗജന്യനിരക്കിൽതന്നെ കുടിവള്ളം ലഭ്യമാക്കും. വെള്ളം കിട്ടാത്തവരിൽനിന്ന് ഒരുതരത്തിലുള്ള ചാർജും ഈടാക്കില്ലെന്ന്‌ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന്‌ മന്ത്രി മറുപടി നൽകി. പണപ്പെരുപ്പത്തിനനസുരിച്ച്‌ സേവനങ്ങൾക്കുള്ള ചാർജുകൾ കാലാകാലങ്ങളിൽ വർധിപ്പിക്കാതെ കേരളത്തിന്‌ മുന്നോട്ടുപോകാനാകില്ല. നഷ്ടത്തിൽപോകുന്ന ജല അതോറിറ്റിക്ക് തുടർപ്രവർത്തനങ്ങൾക്ക് ചാർജ്‌ വർധന അനിവാര്യമാണ്‌. 4912.42 കോടി രൂപയാണ്‌ സഞ്ചിത നഷ്ടം. 1263 കോടി കെഎസ്ഇബിക്കുമാത്രം കൊടുക്കാനുണ്ട്. ഒരു ലിറ്റർ വെള്ളത്തിന് ഒരുപൈസയാണ് കൂടിയത്. ഒരുകിലോലിറ്റർ വെള്ളം ശുദ്ധികരിച്ച് വിതരണം ചെയ്യുമ്പോൾ 11.93 രൂപ വാട്ടർ അതാറിട്ടിക്ക്‌ നഷ്ടമുണ്ടാകുന്നു. ജല ശുദ്ധീകരണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെയെല്ലാം വില ഗണ്യമായി ഉയർന്നു. 70 ലക്ഷം കുടുംബങ്ങൾക്ക്‌ കുടിവെള്ളം ഉറപ്പാക്കുകയാണ്‌ വാട്ടർ അതോറിട്ടി. 37.95 ലക്ഷം ഗാർഹിക കണക്ഷൻകൂടി നൽകുന്ന നടപടി പുരോഗമിക്കുന്നു. 1593 കോടി സർക്കാർ, തദ്ദേശ സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശികയാണ്‌. എന്നുവെച്ച് വെള്ളം കൊടുക്കാതിരിക്കാൻ പറ്റില്ല. തമിഴ്‌നാട്ടിലേതുപോലെ സ്‌കൂളുകൾക്കും ആശുപത്രികൾക്കുംമാത്രമായി വർധന വരുത്താനും കേരളത്തിനാകില്ല. ഭൂഗർഭ ജലം കുറയുന്നു, കടൽ ജലനിരപ്പ് ഉയരുന്നു. എല്ലാവർക്കും ശുദ്ധജലം ഉറപ്പാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു. പ്രമേയ അവതരണം നിഷേധിച്ചതിൽ പ്രതിപക്ഷം ഇങ്ങിപ്പോയി. Read on deshabhimani.com

Related News