‘റൂം ഫോര്‍ റിവര്‍’ പ്രളയ തീവ്രത കുറച്ചു; നഷ്ടപരിഹാരം വൈകില്ല: മുഖ്യമന്ത്രി



തിരുവനന്തപുരം > ‘റൂം ഫോർ റിവർ’ ആദ്യഘട്ട ജോലികൾ മൂലം പ്രളയ തീവ്രത ഗണ്യമായി കുറയ്‌ക്കാനായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനാണ്‌ പദ്ധതി. പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലെ ജലമാണ് പ്രളയത്തിന്റെ പ്രധാന കാരണം. കടലിലേക്ക് ജലമൊഴുക്കാൻ തോട്ടപ്പള്ളി സ്‌പിൽവേയിൽ 360 മീറ്റർ വീതിയിൽ പൊഴി മുറിച്ച് ആഴം വർധിപ്പിച്ചത്‌ പ്രളയ തീവ്രത കുറച്ചു. അടുത്ത ഘട്ടത്തിന് വിശദ പദ്ധതി രേഖ തയ്യാറാക്കുകയാണ്‌. കനാലുകളുടെ ആഴവും വീതിയും വർധിപ്പിച്ച് വെള്ളം സുഗമമായി ഒഴുകുന്നതിന് ശാസ്‌ത്രീയ പ്രവർത്തനങ്ങളാണ് നടത്തുക.   അതിതീവ്ര മഴയുടെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്‌ട‌ങ്ങളുടെയും മറ്റും കണക്കുകൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തിട്ടപ്പെടുത്തി ലഭ്യമായാൽ ഉടൻ ധനസഹായം അനുവദിക്കും. അടിയന്തര ധനസഹായം നൽകിയിട്ടുണ്ട്‌. മഴക്കെടുതി തുടർച്ചയാകുന്ന സാഹചര്യത്തിൽ തുടർനിർമ്മാണങ്ങളും സുസ്ഥിര പുനർനിർമ്മാണത്തിന്റെ മാതൃകയിലാകും. വെള്ളം കൂടുതൽ കെട്ടിനിൽക്കുന്നത്‌ ഒഴിവാക്കാൻ ‘റൂം ഫോർ വേമ്പനാട്’ നടപ്പാക്കുന്നുണ്ട്. തദ്ദേശസ്ഥാപനതലത്തിൽ ദുരന്തനിവാരണത്തിന്‌ 12 വകുപ്പുകളിലായി 7,800 കോടി രൂപയുടെ പദ്ധതികൾക്ക്  ഭരണാനുമതി നൽകിയിട്ടുണ്ടെന്നും എം എം മണിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി. Read on deshabhimani.com

Related News