മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്‌തു; കൊച്ചിയില്‍ മൂന്ന് യുവാക്കളും സ്ത്രീയും അറസ്റ്റില്‍



കൊച്ചി ബാറിൽവച്ച്‌ ബോധരഹിതയായ, മോഡലായ പത്തൊമ്പതുകാരിയെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം  ചെയ്‌തു. സ്‌ത്രീയടക്കം നാലുപേർ പിടിയിൽ. കൊടുങ്ങല്ലൂരുകാരായ മൂന്നുപേരും ഇവർക്ക്‌ സഹായം നൽകിയ സ്‌ത്രീയുമാണ്‌ പിടിയിലായത്‌. ഗുരുതരമായി പരിക്കേറ്റ മോഡൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. കാർ പിടിച്ചെടുത്തു. കാക്കനാട്ടുകാരിയായ മോഡൽ വ്യാഴം രാത്രി എട്ടരയോടെയാണ് കൊച്ചി കപ്പൽശാലയ്‌ക്കുസമീപത്തെ   ബാറിലേക്ക് സുഹൃത്തായ സ്ത്രീക്കൊപ്പം എത്തിയത്‌.  പത്തോടെ ഇവർ ബാറില്‍ കുഴഞ്ഞുവീണു. താമസസ്ഥലത്തേക്ക് കൊണ്ടുപോകാം എന്നുപറഞ്ഞ് യുവാക്കള്‍ ഇവരെ കാറില്‍ കയറ്റി. സുഹൃത്തായ സ്ത്രീ കാറില്‍ കയറിയില്ല. തുടര്‍ന്ന്, നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ കറങ്ങിയ യുവാക്കള്‍ കാറില്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന്‌ പൊലീസ്‌ പറഞ്ഞു. പിന്നീട്‌ കാക്കനാട്ട്‌ അവരുടെ താമസസ്ഥലത്ത് ഇറക്കിവിട്ടു. കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം യുവതി വെള്ളിയാഴ്ചയാണ് സുഹൃത്തിനെ അറിയിച്ചത്. തുടര്‍ന്ന് സൗത്ത് പൊലീസിൽ പരാതി നല്‍കി. ബാറിൽ പരിശോധന നടത്തിയ പൊലീസ്‌ യുവാക്കള്‍ നല്‍കിയിരുന്ന തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചു. അവയിലെ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി. യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്തതോടെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂരുകാരായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി. തുടർന്നായിരുന്നു അറസ്‌റ്റ്‌.  ബോധരഹിതയായ യുവതിയെ കാറില്‍ കയറ്റിയപ്പോൾ കൂട്ടുകാരി ബോധപൂർവം ഒഴിഞ്ഞുമാറിയതാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന്‌ പൊലീസ്‌ അറിയിച്ചു. Read on deshabhimani.com

Related News