യുഡിഎഫിന്‌ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാനായില്ല ; കണക്കുകൂട്ടലുകൾ പിഴച്ചെന്ന്‌ ചെന്നിത്തല



തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാനായില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. കോർപറേഷനുകളിൽ തിരിച്ചടിയുണ്ടായി. ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിൽ കണക്കുകൂട്ടലുകൾ പിഴച്ചു. മുനിസിപ്പാലിറ്റികളിൽ മാത്രമാണ്‌ മുന്നേറ്റമുണ്ടായത്‌. പരാജയം കെപിസിസി പ്രസിഡന്റിന്റെ മാത്രം കുറ്റമല്ല. കൂട്ടുത്തരവാദിത്തമുണ്ട്‌. കേഡർ പാർടിയല്ലാത്തതിന്റെ പ്രശ്‌നം എക്കാലവും കോൺഗ്രസ്‌ നേരിട്ടിട്ടുണ്ട്‌. ഇതും പരാജയത്തിന്‌ കാരണമായി. വോട്ട്‌ ചോർച്ചയും മറ്റ്‌ പരാജയകാരണങ്ങളും രാഷ്ട്രീയമായും സംഘടനാപരമായും ചർച്ചചെയ്യുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയും സിപിഐ എമ്മും വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചു. ബിജെപിയെ വളർത്തി കോൺഗ്രസിനെ തളർത്താനാണ്‌ ശ്രമിക്കുന്നത്‌. മുസ്ലിംലീഗിന്‌ യുഡിഎഫിൽ ഒരുതരത്തിലുള്ള മേൽക്കൈയും ഉണ്ടായിട്ടില്ല. ബോധപൂർവം സ്പർധയുണ്ടാക്കാനാണ്‌ മറിച്ചുള്ള പ്രചാരണം‌. സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടികൾ തട്ടിപ്പാണ്‌. പ്രഖ്യാപിക്കുന്നതല്ലാതെ പൂർത്തീകരിക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിനെ യുഡിഎഫ്‌ ഒറ്റക്കെട്ടായി നേരിടും. തലമുറമാറ്റം ഉൾക്കൊണ്ടുള്ള സ്ഥാനാർഥി പട്ടികയാകും തയ്യാറാക്കുന്നത്‌. മുഖ്യമന്ത്രി സ്ഥാനാർഥിയെ ഹൈക്കമാൻഡാണ്‌ തീരുമാനിക്കുക‌. ഉമ്മൻചാണ്ടി ഏത്‌ സ്ഥാനത്ത്‌ വന്നാലും സന്തോഷം. എഐസിസി എന്തുപറഞ്ഞാലും സംസ്ഥാന നേതൃത്വം അംഗീകരിക്കും. താൻ മത്സരിക്കുന്നെങ്കിൽ ഹരിപ്പാട്‌നിന്ന്‌ തന്നെയാകുമെന്നും ചെന്നിത്തല പറഞ്ഞു. എൻസിപിയുമായി ചർച്ച നടത്തിയിട്ടില്ല എൻസിപിയുമായി ഔദ്യോഗികമായോ അനൗദ്യോഗികമായോ ചർച്ച നടത്തിയിട്ടില്ലെന്ന്‌ രമേശ്‌ ചെന്നിത്തല. എൻസിപി എൽഡിഎഫിന്റെ ഭാഗമാണ്‌. മുന്നണി വിട്ട്‌ തങ്ങളെ സമീപിച്ചാൽ ആലോചിക്കും. ജോസ്‌ കെ മാണി യുഡിഎഫ്‌ വിട്ടത്‌ നഷ്ടമല്ലെന്നും ചെന്നിത്തല പറഞ്ഞു. Read on deshabhimani.com

Related News