അനിശ്ചിത കാല ക്വാറി സമരം പിൻവലിച്ചു



തിരുവനന്തപുരം > ക്വാറി ക്രഷർ വ്യവസായ ഏകോപന സമിതി നടത്തിവന്ന അനിശ്ചിത കാല സമരം മന്ത്രി തലത്തിൽ നടത്തിയ ചർച്ചയെത്തുടർന്ന് പിൻവലിച്ചു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലേയും സംസ്ഥാന ചട്ടങ്ങളുടേയും അടിസ്ഥാനത്തിൽമാത്രമേ വാഹനങ്ങളിൽ ലോഡ് കയറ്റുന്നത്‌ സംബന്ധിച്ച് തീരുമാനിക്കാനാവൂ എന്ന് മന്ത്രിമാരായ പി രാജീവും ആന്റണി രാജുവും വ്യക്തമാക്കി. ദേശീയ പാതയിൽ ലോറികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം സംബന്ധിച്ച് സംഘടനകളുടെ ആവശ്യം പരിശോധിക്കുമെന്ന് ചർച്ചയിൽ മന്ത്രിമാർ അറിയിച്ചു. അധിക നികുതി അടച്ച് ചട്ടപ്രകാരം അനുവദനീയമായ അളവിൽ വാഹനങ്ങളുടെ കാരിയിംഗ് ശേഷി ഉയർത്തുന്നതിന് ഇപ്പോൾ തന്നെ അനുവദിക്കുന്നുണ്ടെന്ന് സംഘടനകളെ അറിയിച്ചു. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പ്രവർത്തനം ഇ - ഓഫീസ് സംവിധാനത്തിലേക്ക് മാറുന്ന പ്രക്രിയ പൂർത്തിയാവുന്നതോടെ ഫയലുകൾ കൃത്യസമയത്ത് തീർപ്പുകൽപ്പിക്കാനാവുമെന്നും കാലതാമസം ഒഴിവാക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. മന്ത്രി തല ചർച്ചകളുടെ തുടർച്ചയായി പ്രിൻസിപ്പൽ സെക്രട്ടറി തലത്തിലും ക്വാറി സംഘടനകൾ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കുമെന്നും ചർച്ചയിൽ ധാരണയായി. മന്ത്രിമാർക്ക് പുറമേ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്, മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്‌ടർ എൻ ദേവീദാസ്, വിവിധ ക്വാറി സംഘടനകളെ പ്രതിനിധീകരിച്ച് രാജു എബ്രഹാം, എ എം യൂസഫ്, എൻ കെ അബ്‌ദുൾ അസീസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.   Read on deshabhimani.com

Related News